അജ്മീര്‍ ഖാജ(R.A)
ഇന്ത്യക്കാരായ നമുക്ക് നമ്മുടെ ആത്മീയ നേതാവായ സുല്‍ത്താനുല്‍ ഹിന്ദിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കില്‍ അത് നമ്മുടെ വലിയൊരു പോരായ്മ തന്നെയാണ്. നേതാവിനെക്കുറിച്ചു അറിയാത്ത അനുയായികളായി നാം മാറരുത് ************************************** അജ്മീരിലെത്തിയ ഖാജയും ശിഷ്യരും ഒരു മരച്ചുവട്ടില്‍ തമ്പടിച്ചു വിശ്രമിച്ചു. അത് രാജാവിന്‍റെ ഒട്ടകങ്ങളെ ബന്ധിക്കുന്ന സ്ഥലമായിരുന്നു. ഒട്ടകപാലകര്‍ ഓടിവന്ന് ഖാജയോടു കയര്‍ത്തു. പോകാന്‍ ആവശ്യപ്പെട്ടു. മഹാന്‍ പറഞ്ഞു: ‘ശരി ഞങ്ങള്‍ പോയ്കൊള്ളാം. ഒട്ടകങ്ങള്‍ അവിടെ കിടക്കട്ടെ’. കുറച്ചു കഴിഞ്ഞ് പരിപാലകര്‍ ഒട്ടകത്തെ അഴിച്ചു കൊണ്ടുപോകാന്‍ വന്നു. പക്ഷെ ഒട്ടകമൊന്നും എഴുന്നേല്‍ക്കുന്നില്ല. കിടന്ന കിടപ്പുതന്നെ. പരിഭ്രാന്തരായ പരിപാലകര്‍ രാജാവിനെ വിവരം ധരിപ്പിച്ചു. വിവരം അറിഞ്ഞ രാജാവ് ഞെട്ടിത്തരിച്ചു. അറേബ്യയില്‍ നിന്ന് ഒരു പണ്ഡിതന്‍ ഇവിടെ വരുമെന്നും അദ്ദേഹം നിന്‍റെ നാശത്തിന് ഹേതുവാകുമെന്നും തന്‍റെ അമ്മ പ്രവചിച്ചത് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നവെന്ന് രാജാവ് മനസിലാക്കി. ഉടന്‍ ഖാജയോട് ക്ഷമ ചോദിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഖാജാ തങ്ങള്‍ പറഞ്ഞു: ‘ നിങ്ങള്‍ പൊയ്ക്കോളൂ ദൈവ നിശ്ചയമുണ്ടെങ്കില്‍ അവ എഴുന്നേറ്റിട്ടുണ്ടാകും.’ അന്നേരം അവരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒട്ടകമെല്ലാം എഴുനേറ്റിട്ടുണ്ടായിരുന്നു. ഈ സംഭവം രാജാവില്‍ കോപവും ഭീതിയും വര്‍ദ്ധിപ്പിച്ചു. ഖാജയെ വധിക്കുകയെന്ന പോം വഴി മാത്രമായി അദ്ദേഹത്തിന്‍റെ ചിന്ത. ഇതേ സമയം അവിശ്വാസികള്‍ പവിത്രമായി കരുതിപ്പോന്നിരുന്ന അനാസാഗര്‍ തടാകക്കരയില്‍ നിന്ന് അറേബ്യന്‍ ഫഖീറുകള്‍ അംഗസ്നാനം നടത്തി തടാകം അശുദ്ധമാക്കിയെന്ന വാര്‍ത്ത രാജകൊട്ടാരത്തെ ഇളക്കിമറിച്ചു. വിറളിപൂണ്ട രാജാവ് തന്‍റെ ആവനാഴിയില്‍നിന്ന് ആദ്യ അസ്ത്രം ഖാജക്കെതിരില്‍ തൊടുത്തുവിട്ടു. അതായിരുന്നു ശാദിദേവന്‍ എന്ന ആഭിചാര പണ്ഡിതന്‍. അജ്മീറിലെ കൊച്ചു കുടില്‍ മുതല്‍ രാജകൊട്ടാരം വരേക്കും അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ടായിരുന്നു. തന്‍റെ പരിവാരങ്ങളുമായി ഖാജാ തങ്ങളുടെ മുന്നിലെത്തിയ ശാദിദേവന്‍ സ്തബ്ധനായി നിന്നു. ഖാജയുടെ ജ്യോതിര്‍ഗോള വദനം അദ്ദേഹത്തെ നിഷ്പ്രഭമാക്കിത്തീര്‍ത്തു. ആ മുഖത്ത് നിന്നും സ്ഫുരിക്കുന്ന നിഷ്കളങ്കതയുടെ കിരണങ്ങളെറ്റ് അദ്ദേഹം വാടിക്കരിഞ്ഞു. ഒടുവില്‍ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം ഖാജക്ക് ഉശിരന്‍ താമസസ്ഥലം ഒരുക്കി. അതാണ് ഇന്ന് ഖാജ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം. അനാസാഗര്‍ തടാകം ഉപയോഗിച്ചതില്‍ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജാവ് അവിടെ മനുഷ്യച്ചങ്ങല തീര്‍ത്തു. ചങ്കൂറ്റത്തോടെ തടാകത്തില്‍ നിന്ന് ഖാജയുടെ മുരീദ് ഒരു തളികയില്‍ അല്പം വെള്ളം ശേഖരിച്ചു. അതോടെ തടാകം വറ്റിവരണ്ടു. രാജ്യത്തെ കിണറുകളും സ്ത്രീകളുടെ മുലപ്പാല്‍ വരേക്കും വറ്റി വരണ്ടു. വിഷമത്തിലായ ജനം ഖാജയുടെ മുന്നില്‍ അടിയറവെച്ചു. അലിവ് തോന്നിയ ഖാജ തളികയിലെ ബാക്കി വെള്ളം തടാകത്തിലൊഴിച്ചതോടെ അത് പൂര്‍വ്വസ്ഥതി പ്രാപിച്ചു. ഇതു കണ്ട ജനം ഇസ്‌ലാമിന്‍റെ മാര്‍ദ്ദവ മടിത്തട്ടില്‍ അഭയം തേടിക്കൊണ്ടിരുന്നു. ഇതറിഞ്ഞ രാജാവ് തന്‍റെ രണ്ടാമത്തെ അസ്ത്രം തൊടുത്തുവിട്ടു. അതായിരുന്നു മാരണവിദ്യക്കാരനായിരുന്ന അജപാലന്‍. സര്‍പ്പങ്ങളെയും തേളുകളെയും തോടുത്തുവിട്ടാണ് അദ്ദേഹം ഖാജയെ വിറപ്പിച്ചത്. പക്ഷെ മഹാനുഭാവന് അതൊരു ഓലപ്പാമ്പായി മാത്രമേ തോന്നിയുള്ളൂ. ഗത്യന്തരമില്ലാതായപ്പോള്‍ അബ്ദുള്ള എന്ന നാമം സ്വീകരിച്ച് അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചു. ഖാജാ തങ്ങള്‍ ത്വരീഖത്തിന്‍റെ മൂശയിലിട്ട് വാര്‍ത്തെടുക്കുക കൂടി ചെയ്തപ്പോള്‍ അദ്ദേഹം വിലായത്തിന്‍റെ ഔന്നിത്യത്തിലെത്തിച്ചേര്‍ന്നു. അബ്ദുല്ല ബയാബാന്‍ എന്ന പേരില്‍ അജ്മീരിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ അവിടെയെത്തുന്നവരെ സഹായിച്ചുകൊണ്ട് ഇന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് പറയപ്പെടുന്നത്. ——by @UC Browser
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ