2014 ജൂലൈ 30, ബുധനാഴ്‌ച

സകാത്ത്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

സ്ത്രീധനം, മഹ്ര്‍ സ്ത്രീധനമായി നല്‍കപ്പെട്ടത് യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ധനമാണ്. അത് അവള്‍ക്കവകാശപ്പെട്ടതായതിനാലാണ് വിവാഹമോചനം നടക്കുന്നുവെങ്കില്‍ അതു തിരിച്ചുനല്‍കുന്നത്. അങ്ങനെ തിരിച്ചു നല്‍കപ്പെടുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളുടെ സകാത്ത് നല്‍കണം. ഓരോ വര്‍ഷത്തിനും നല്‍കേണ്ട വിഹിതം കഴിഞ്ഞ ശേഷമുള്ള സംഖ്യക്കാണ് അടുത്ത വര്‍ഷത്തെ സകാത്ത് ബാധകമാവുക. ഇതുപ്രകാരം മഹ്റായി ലഭിച്ചത്/ലഭിക്കേണ്ടത് സകാത്ത് നിര്‍ബന്ധമാവുന്ന അളവുണ്ടാവുകയും അതു സൂക്ഷിക്കുകയോ കടമായോ ഇരിക്കുകയാണെങ്കിലും സകാത്ത് ബാധകമാണ്. മഹ്ര്‍ ആഭരണമാണെങ്കില്‍ താഴെ വിവരിക്കുന്ന ആഭരണത്തിന്റെ സകാത്ത് വ്യവസ്ഥ പ്രകാരമാണ് നല്‍കേണ്ടത്. കുറികള്‍ ഒരു വര്‍ഷത്തിലധികം ദൈര്‍ഘ്യമുള്ള കുറികളിലും സകാത്തു ബാധകമാവുന്ന അവസ്ഥ വരാം. ആദ്യ നറുക്കുവിഹിതം തന്നെ സകാത്തിന്റെ അളവ് സംഖ്യയുണ്ടെങ്കില്‍ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് നറുക്ക് വീണവര്‍ക്ക് കുറിയിലെ നിക്ഷേപമെന്ന നിലയില്‍ ആ സംഖ്യക്ക് സകാത്ത് ബാധകമല്ല. എന്നാല്‍ നറുക്ക് വീഴാതെ ഒരു വര്‍ഷം തികയുന്നവര്‍ക്ക് ഓരോ നറുക്ക് സംഖ്യക്കും അതിന്റെ വര്‍ഷം കണക്കാക്കി സകാത്ത് നിര്‍ബന്ധമാവും. 10000 രൂപയാണ് ഒരു നറുക്ക് സംഖ്യയെങ്കില്‍ പന്ത്രണ്ട് മാസത്തിനു ശേഷം കുറി ലഭിക്കുന്നപക്ഷം ഒന്നാം നറുക്ക് സംഖ്യയുടെ രണ്ടര ശതമാനം സകാത്ത് നല്‍കണം. പിന്നീട് കുറി നീളുന്നതിനനുസരിച്ച് രണ്ട്, മൂന്ന്.. എന്നിങ്ങനെ നറുക്കുകള്‍ക്ക് വര്‍ഷം കണക്കാക്കി സകാത്ത് നല്‍കണം. ഉദാഹരണത്തിന് റബീഉല്‍ അവ്വല്‍ 10000, റബീഉല്‍ ആഖിറില്‍ 10000 എന്നിങ്ങനെ അടച്ചാല്‍ അടുത്ത റബീഉല്‍ അവ്വലില്‍ ഒന്നാം നറുക്കിന്റെ സംഖ്യക്കും റബീഉല്‍ ആഖിറില്‍ രണ്ടാം നറുക്കിന്റെ സംഖ്യക്കും സകാത്ത് നല്‍കണം. ഈ ക്രമത്തില്‍ തുടരുമ്പോള്‍ കുറി ലഭിക്കുന്നതിന്റെ ഒരു വര്‍ഷത്തില്‍ താഴെയുള്ള നറുക്ക് സംഖ്യകള്‍ സകാത്തില്‍ നിന്നൊഴിവാകുന്നതാണ്. സകാത്തിന്റെ അളവില്ലാത്ത സംഖ്യയാണ് നറുക്കെങ്കില്‍ നിസ്വാബ് തികയുന്ന നറുക്ക് മുതലാണ് സകാത്ത് വര്‍ഷം ആരംഭിക്കുക. സാമ്പത്തിക ക്രയത്തില്‍ വളരെ ശ്രദ്ധവേണമെന്ന പൊതുവായ നിര്‍ദേശം ഇത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ മനസ്സിലാക്കപ്പെടുന്നുണ്ട്. ഓഹരി വിപണി, മൂച്വല്‍ഫണ്ട് ഇവയില്‍ നിക്ഷേപമുള്ളവര്‍ അവരുടെ വിഹിതം സകാത്തിന്റെ സംഖ്യയുണ്ടെങ്കില്‍ വര്‍ഷം തികയുമ്പോള്‍ നിശ്ചിത വിഹിതം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. ഓഹരി വിപണിയും മ്യൂച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ടു ചില സങ്കീര്‍ണതകളുണ്ടെങ്കിലും നിക്ഷേപ സംഖ്യക്ക് കണക്ക് ഉണ്ടാകുമല്ലോ. അതിനാല്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. കടംപോലെ പരിഗണിച്ച് സകാത്ത് നല്‍കിയാല്‍ മതിയാകും. വിപണി തകരുകയോ ഫണ്ട് പൊളിയുകയോ ചെയ്ത് നിക്ഷേപത്തുക നഷ്ടപ്പെട്ടാലും സുരക്ഷിത സംഖ്യ സകാത്തില്‍ നിന്നൊഴിവാകുകയില്ലെന്നോര്‍ക്കുക. കച്ചവടം കച്ചവ വസ്തുക്കള്‍ക്കാണ് സകാത്ത് നിര്‍ബന്ധമാവുന്നത്. കടയിലെ സംവിധാനങ്ങള്‍ സകാത്തില്‍ നിന്നൊഴിവാണ്. വര്‍ഷാവര്‍ഷം രണ്ടര ശതമാനം സകാത്താണ് നല്‍കേണ്ടത്. കച്ചവടോദ്ദേശ്യത്തോടെ വില നല്‍കി വാങ്ങുന്ന ചരക്കുകള്‍ക്കാണ് കച്ചവടത്തിന്റെ സകാത്ത് ബാധകമാവുക. തന്റെ കൈവശമുള്ള സ്വത്ത് കച്ചവടത്തിനായി തീരുമാനിച്ചാല്‍ അതും കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. എന്നാല്‍ കച്ചവടത്തിന് തീരുമാനിച്ച വസ്തുക്കള്‍ മറ്റൊരാവശ്യത്തിന് മാറ്റിവെച്ചാല്‍ അവ സകാത്തില്‍ നിന്നൊഴിവാകും. കച്ചവടം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവാനുള്ള സംഖ്യക്കുള്ള വസ്തുക്കള്‍ സ്റ്റോക്കുണ്ടെങ്കിലാണ് സകാത്ത് നല്‍കേണ്ടത്. ബിസിനസ് വിഷയത്തില്‍ നിന്നും മാറ്റിവെച്ച സംഖ്യക്ക് പണത്തിന്റെ സകാത്താണ് ബാധകമാവുക. അപ്പോള്‍ രണ്ടിനും വെവ്വേറെ വര്‍ഷങ്ങളാണ് കണക്കാക്കേണ്ടത്. കച്ചവട വസ്തുക്കള്‍ ചെറുതും വലുതും സ്ഥാവരവും ജംഗമവുമെല്ലാം കച്ചവടത്തിന് എന്നു തീരുമാനിക്കുന്നതോടെ വസ്തു എന്ന പരിഗണന നഷ്ടപ്പെട്ടു. അവ കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. ആ നിലക്ക് സകാത്ത് ബാധകമാവുകയും ചെയ്യും. കച്ചവടത്തിനായി നീക്കിവെച്ചതില്‍ സകാത്തുണ്ടെന്നതാണ് പൊതുവായ നിയമം. അടിസ്ഥാനപരമായി സകാത്ത് ബാധകമാവാത്ത ഭൂമി, വീട്, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗ്രന്ഥങ്ങള്‍, തേങ്ങ, അടക്ക തുടങ്ങിയ വ്യത്യസ്ത തരം വസ്തുക്കള്‍, ജീവികള്‍ എന്നിവയൊക്കെ കച്ചവടത്തിന് എന്നു തീരുമാനിച്ചാല്‍ സകാത്തിന്റെ പരിധിയില്‍ വരും. സമുറ(റ) പറയുന്നു: വില്‍പനക്കുവേണ്ടി തയ്യാറാക്കപ്പെട്ടതില്‍ നിന്നെല്ലാം സകാത്ത് നല്‍കാന്‍ നബി(സ്വ) ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു (അബൂദാവൂദ്). ചില ജീവികളെ കുറിച്ച് സകാത്തില്ലെന്നു പറഞ്ഞത് കച്ചവടത്തിനു വേണ്ടിയുള്ളതല്ലെങ്കിലാണ് (മുഗ്നി). നബി(സ്വ) പറഞ്ഞത് അവയെ നേരിട്ട് സകാത്ത് ബാധിക്കില്ലെന്നാണ്. കച്ചവടത്തിനുള്ള വസ്തുക്കളെന്ന നിലയില്‍ സകാത്ത് ബാധകവുമാണ് (അല്‍ഹാവില്‍ കബീര്‍). കച്ചവടച്ചരക്കിന്റെ സകാത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരുമാന മാര്‍ഗങ്ങളിലും നിക്ഷേപങ്ങളിലും വ്യത്യസ്ത ഘട്ടങ്ങളില്‍ സകാത്ത് നല്‍കേണ്ട സ്ഥിതിയും വരുന്നു. അതിന്റെ കാരണം എല്ലാ സമയത്തും വില നിശ്ചയിക്കാന്‍ പ്രയാസമാണ് എന്നതാണ് (മുഗ്നി). വസ്തുക്കളുടെ വില്‍പന വില കണക്കാക്കി രണ്ടര ശതമാനം സകാത്ത് നല്‍കണം. ആഭരണം ആഭരണങ്ങള്‍ അലങ്കാരത്തിനും, അതിന്റെ വര്‍ധിത മൂല്യം പരിഗണിച്ച് സൂക്ഷിപ്പ് സ്വത്തായും ഉപയോഗിക്കുന്നു. അനുവദനീയ അലങ്കാരത്തിന് സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ആപേക്ഷികമായി ഒരു സ്ത്രീക്ക് അനുവദിക്കപ്പെട്ട പരിധിയിലൊതുങ്ങിയ സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ക്ക് സകാത്തില്ല. എന്നാല്‍ അമിതമായ ആഭരണത്തിനും സൂക്ഷിപ്പിനായുള്ള ആഭരണത്തിനും ഹറാമായ വിഷയത്തില്‍ ഉപയോഗിക്കുന്ന സ്വര്‍ണം, വെള്ളികള്‍ക്കും രണ്ടര ശതമാനം സകാത്ത് ബാധകമാണ്. ശുദ്ധസ്വര്‍ണം മുകളില്‍ പറഞ്ഞ തൂക്കമുണ്ടെങ്കില്‍ സകാത്ത് നല്‍കണം. ആഭരണം എന്ന നിലയില്‍ അനുവദനീയമായ പരിധിയിലൊതുങ്ങി സൗന്ദര്യത്തിനുപയോഗിക്കുമ്പോള്‍ അതൊരു ഉപയോഗ വസ്തുവാണ്. ആ നിലയിലാണ് അതിന് സകാത്തില്ലാതാവുന്നത്. ആഭാസകരമായ അമിതത്വത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. അതിനാല്‍ അത് ഒരു സൂക്ഷിപ്പ് ധനം പോലെത്തന്നെയാണ്. ഹറാമായ വിഷയങ്ങള്‍ അലങ്കാര പരിധിയില്‍ വരാത്തതിനാല്‍ അത് അവിശുദ്ധ വഴിയില്‍ ഉപയോഗിക്കുന്ന സമ്പത്താണ്. പുരുഷന്മാര്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഹറാമാണെന്നതിനാല്‍ അത് കുറ്റകരവും അളവുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധവുമാണ്. ഫിത്വര്‍ സകാത്ത് നല്‍കുന്നത് ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളുമാണെങ്കിലും ശരീരത്തിന്റെ സകാത്താണിത്. ശവ്വാല്‍ പിറവിയുടെ സമയത്ത് ജീവിച്ചിരിപ്പുള്ളവരുടെ പേരിലെല്ലാം ഇത് നിര്‍ബന്ധമാണ്. മുഖ്യാഹാരത്തില്‍ നിന്ന് ഒരു സ്വാഅ് (320 മി.ലിറ്റര്‍) ഒരാളുടെ സകാത്തായി നല്‍കണം. പെരുന്നാള്‍ നിസ്കാരത്തിന് മുന്പാണിത് വിതരണം ചെയ്യേണ്ടത്. വൈകിയാല്‍ കൊടുത്തുവീട്ടലും നിര്‍ബന്ധമാണ്, പെരുന്നാള്‍ ദിവസത്തെ തൊട്ടു പിന്തിക്കല്‍ ഹറാമും. പെരുന്നാള്‍ ദിനത്തിലെ ആവശ്യങ്ങളും അത്യാവശ്യ ജീവിത സൗകര്യങ്ങളും കഴിഞ്ഞ് പണമോ മറ്റു സമ്പത്തോ മിച്ചമുള്ളവര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. വലിയ സംഖ്യ പണമായി സൂക്ഷിപ്പുള്ളവര്‍ക്കോ സമ്പന്നര്‍ക്കോ മാത്രം നിര്‍ബന്ധമാവുന്നതല്ല ഇത്. അന്നേ ദിവസം നിശ്ചിത അളവ് ധാന്യം നല്‍കാനാവുന്നവര്‍ക്കൊക്കെ ബാധ്യതയുള്ളതാണിത്. ഇന്നത്തെ അവസ്ഥയില്‍ ഫിത്വര്‍ സകാത്തിന്റെ ബാധ്യതയില്‍ നിന്നൊഴിവാകുന്നവര്‍ കുറവാണ്. ഫിത്വര്‍ നോമ്പിന്റെ പരിപൂര്‍ത്തി കൂടിയാണെന്നതിനാല്‍ അതു കൊടുത്തുവീട്ടാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമയത്തുതന്നെ നല്‍കുക സകാത്ത് നിര്‍ബന്ധമാവുന്നതോടെ നിശ്ചിത വിഹിതത്തില്‍ അവകാശികള്‍ മാറുകയാണ്. അതുടനെ അവരിലേക്കെത്തിക്കാന്‍ ഉടമക്ക് ബാധ്യതയുണ്ട്. വൈകിക്കുന്നത് അനുവദനീയമല്ല. വിതരണവും അവകാശികളുമായും ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി അനിവാര്യമാവുന്ന സമയദൈര്‍ഘ്യം പ്രശ്നമല്ല. റമളാന്‍ എല്ലാ പുണ്യങ്ങള്‍ക്കും വളരെയേറെ നല്ല കാലമാണ്. പക്ഷേ, അതു സകാത്തിന്റെ സീസണാണെന്ന ധാരണ ശരിയല്ല. റമളാനിന്റെ പുണ്യം നേടാന്‍ സ്വദഖ വേറെ ചെയ്യാവുന്നതാണ്. സകാത്ത് റമളാന്‍ വരെ പിന്തിരിക്കുകയല്ല വേണ്ടത്. സമയമായാല്‍ അതര്‍ഹരിലേക്കെത്തിക്കണം. റമളാന്‍ വരെ വച്ചുതാമസിപ്പിക്കുന്നത് പലപ്പോഴും ദോഷകരമായി മാറും. സകാത്തിന്റെ വിഷയത്തില്‍ സ്വാര്‍ത്ഥതയും പക്ഷപാതവും ദുര്‍ബല ചിന്തകളും വെടിയണം. സകാത്ത് അവകാശികള്‍ക്ക് നേരിട്ടുതന്നെ നല്‍കുന്നതാണ് ഉത്തമം. സാധ്യമല്ലെങ്കില്‍ വിശ്വസ്തനായ ഒരാളെ പകരം ചുമതലപ്പെടുത്തുക. സകാത്തിന്റെ പേരു പറഞ്ഞുവരുന്ന കമ്മിറ്റികളെ ഏല്‍പിക്കാതിരിക്കുക. പാവങ്ങള്‍ക്കു നല്‍കേണ്ട സകാത്ത് ധനം കൊണ്ട് സ്വന്തം സംഘടനാ ചെലവുകള്‍ നടത്തിയതും മുഴുവനായി കൊടുത്തു തീര്‍ക്കാതെ കമ്മിറ്റികള്‍ കൈവശം വച്ചതും പലയിടത്തും വിവാദമായതാണ്. കമ്മിറ്റികളെ ഏല്‍പിച്ചത് കൊണ്ട് സ്വന്തം ബാധ്യത വീടിയെന്ന് സമാധാനിക്കാനുമാവില്ല. സകാത്ത് എന്ന പേരില്‍ കുറേയേറെ സംഖ്യകള്‍ ദാനം ചെയ്താലും വിധിവിലക്കുകള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ അത് ഒരു കേവലദാനം മാത്രമായി മാറും. അതാണ് നബി(സ്വ) സകാത്ത് കടമായിത്തന്നെ അവശേഷിക്കുന്ന കാലം വരുമെന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ താനുമായി ബന്ധപ്പെട്ട മേഖലയില്‍ സകാത്ത് കടന്നുവരുന്നുവോ എന്നാലോചിച്ച് നിയമവിധേയമായി കൊടുത്തുവീട്ടാന്‍ ഉത്സാഹിക്കുക. കടപ്പാട് *******‌ അസീസ്‌മാഷ്‌ കൈതപ്പോയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ