ശിയാ പഠനം - 1
കർബലാ ദുരന്തത്തിലെ വില്ലനാരായിരുന്നു?
യസീദ് രാജൻ ഹുസൈൻ തങ്ങളെ എന്ത് ചെയ്തു?
അമീറുൽ മുഉമിനീൻ , മലികുൽ ഇസ്ലാം മുആവിയ (റ) തന്റെ പിന്ഗാമിയായി മകൻ യസീദിനെ നിശ്ചയിച്ചിരുന്നു.പിതാവിന്റെ വിയോഗാനന്തരം രാജപദവി ഏറ്റെടുത്ത യസീദ് പ്രജകളിൽ നിന്നും ബൈഅത്ത് ആവശ്യപ്പെട്ടു.കൂടുതൽ അർഹതയുള്ളവർ ധാരാളം വേറെ ഉണ്ടായിരിക്കെ യസീദിനെ പിന്തുണക്കാൻ ചിലർ വിസമ്മതിച്ചു.ഹുസൈൻ ബിൻ അലി (റ )യുടെ വിസമ്മതമാണ് ഏറെ കോളിളക്കം ഉണ്ടാക്കിയത്.
ബൈഅത്തിനു സമ്മർദ്ദം ശക്തമായപ്പോൾ ഹുസൈൻ (റ)മദീനയിൽ നിന്നും മക്കയിലേക്കു താമസം മാറ്റി.വിസമ്മതമല്ലാതെ മദീനയിൽ നിന്നോ മക്കയിൽ നിന്നോ ആളുകളെ സംഘടിപ്പിച്ചുള്ള ഒരു വിപ്ലവത്തിന് അദ്ദേഹം ശ്രമിച്ചില്ല.എന്നാൽ ഇറാഖിൽ നിന്നും ഒട്ടേറെ പ്രലോഭാനങ്ങലുണ്ടായി.അന്നാട്ടിലെ പൌര പ്രമുഖരായ 150 ഓളം പേർ രാജ്യത്തെ മൊത്തം ജനങ്ങളുടെ താല്പര്യമാണെന്ന് വരുത്തി അദ്ദേഹത്തിനു പിന്തുണ അറിയിക്കുകയും കൂഫയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
അവിടത്തെ സ്ഥിതി ഗതികൾ നേരിട്ടു മനസ്സിലാക്കി വിവരമറിയിക്കാൻ ഹുസൈൻ തങ്ങൾ പിതൃ സഹോദരനായ മുസ്ലിം ബിൻ അഖീലിനെ പറഞ്ഞുവിട്ടു.കൂഫയിലെത്തിയ ഇബ്നു അഖീലിനെ കൂഫക്കാർ രാജോചിതം സ്വീകരിച്ചു. അദ്ദേഹത്തെ നേരിൽ കണ്ട് 18000 പേർ ഹുസൈനുള്ള പിന്തുണ അറിയിച്ചു.ഈ വിവരം അദ്ദേഹം ഉടനെ ഹുസൈനെത്തിക്കാൻ ദൂതനെ വിട്ടു. വലിയൊരു ജനപിന്തുണ ഉറപ്പായപ്പോൾ ഹുസൈൻ തങ്ങൾ കൂഫയിലേക്ക് പുറപ്പെടാനുറച്ചു . യസീദിനെ താഴെ ഇറക്കി ഖിലാഫത്ത് ഏറ്റെടുക്കാനുള്ള വിപ്ലവത്തിനു അദ്ദേഹം തയ്യാറെടുത്തു.അപ്പോഴും മദീനക്കാരോ മക്കക്കാരോ അതിൽ കൂട്ടു കൂടിയില്ല.എന്നല്ല,അവർ ഹുസൈനെ പിന്തിരിപ്പിക്കാനാണ് പരമാവധി ശ്രമിച്ചത്. അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ), അബ്ദുല്ലാഹിബ്നു ജഅഫർ തുടങ്ങിയ അടുത്ത പ്രമുഖബന്ധുക്കൾ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചു.കൂഫക്കാരെ വിശ്വസിക്കാൻ കൊള്ളില്ല , അവർ ചതിയന്മാരാണ്, അവരെക്കണ്ട് വിജയ സാധ്യതയില്ലാത്ത ഒരു രക്തച്ചൊരിച്ചിലിനു ഉദ്ദ്യമിക്കുന്നതിൽ ഒട്ടും ഗുണമില്ല. അവർ എത്ര ഗുണദോഷിച്ചു .പിന്തുണച്ചവരുടേയും അനുയായി വേഷം കെട്ടിയ രക്ത ദാഹികളുടെയും ഉപദേശം വകവെക്കാതെ , മുസ്ലിം സമുദായത്തിൻറെ നന്മയും സമാധാനവും കണക്കിലെടുത്ത് സയ്യിദുനാ ഹസൻ (റ) , മുആവിയക്കു ഖിലാഫത്ത് വിട്ടുകൊടുത്തത്തിലെ ഗുണപാഠം മാതൃകാ പരമായിരുന്നു.അതൊരു ഭീരുത്വമായോ കൃത്യ വിലോപമായോ പക്വതയുള്ളവരാരും ഹസനെ കുറ്റപ്പെടുത്തിയിട്ടില്ല.
ഹസന്റെ ആരോഗ്യകരവും നയപരവുമായ ആ പിന്മാറ്റം പക്ഷെ കുത്സിത ലക്ഷ്യക്കാർക്കു ഒട്ടും പിടിച്ചില്ല.അവർ രൂക്ഷമായ ഭാഷയിലാണ് ഹസനെ അധിക്ഷേപിച്ചത്."സത്യ വിശ്വാസികളുടെ അപമാനമേ" എന്നായിരുന്നു അനുയായികൾ പിന്നീട് അദ്ദേഹത്തെ വിളിച്ചുപോന്നത്. " അഗ്നിയേക്കാൾ ഉത്തമം അപമാനം തന്നെ", അദ്ദേഹം തന്റെ നയം വ്യക്തമാക്കി. " അസ്സലാമു അലൈക്കും, സത്യ വിശ്വാസികളെ തരം താഴ്ത്തിയവനെ" എന്നു സംബോധനയുമായി കടന്നു വന്ന അനുയായിയോട്," ഞാൻ സത്യ വിശ്വാസികളെ തരം താഴ്ത്തിയതല്ല,അധികാരത്തിനു വേണ്ടി ഒരു യുദ്ധം ഞാനിഷ്ടപ്പെട്ടില്ല, അത്രമാത്രം" എന്നാണ് ഹസൻ തങ്ങൾ പ്രതികരിച്ചത്. ഹസൻ തങ്ങളുടെ ഈ നയത്തെ അന്ന് ഹുസൈൻ തങ്ങൾ പിന്തുണച്ചതായിരുന്നു . ഇരുവരോടും ഇക്കാരണത്താൽ കൂഫക്കാർക്കു കഠിനമായ പകയുണ്ടായിരുന്നു. യസീദിനെതിരെയുള്ള അവരുടെ അരങ്ങേറ്റത്തിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് തുടങ്ങിയവർ വലിയ വിശ്വാസം കല്പിക്കാതിരുന്നത് അതുകൊണ്ടാണ്.അല്ലാഹുവിന്റെ അചഞ്ചലമായ വിധിയെന്നേ പറയാവൂ, ഹുസൈൻ തങ്ങൾ പുറപ്പെടാൻ തന്നെ തീരുമാനിച്ചു.യാത്രക്കുള്ള ഒരുക്ക സമയത്തും പുറപ്പെടാൻ നേരവും കാരണവന്മാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകരുതെന്ന അഭ്യർഥനയും സ്വീകാര്യമായില്ല.സ്ത്രീകളും കുട്ടികളുമടക്കം 72 പേരുമായി ഹുസൈൻ തങ്ങൾ പുറപ്പെട്ടു. മക്ക, മദീന പ്രദേശത്തു നിന്നോ പോകുന്ന വഴിയിലോ ഉന്നതന്മാരോ അല്ലാത്തവരോ ആയ ഒരാളും അദ്ദേഹത്തെ അനുഗമിച്ചില്ല.
തത്സമയം കൂഫയിലെ സ്ഥിതിഗതികൾ ആകെ തകിടം മറിഞ്ഞിരുന്നു. നേരത്തെ പിന്തുണ പ്രഖ്യാപിച്ചെത്തിയവരെല്ലാം ക്രമേണ പിന്മാറുകയും ഇബ്നു അഖീൽ ഒറ്റപ്പെടുകയും ചെയ്തു. രാഷ്ടീയ അട്ടിമറിക്ക് ആളെക്കൂട്ടാൻ വന്ന ഇബ്നു അഖീലിനെ സൈന്യം പിടികൂടി വധിച്ചു. വധിക്കപ്പെടുന്നതിന് മുമ്പ്, തിരിച്ചു പോകാനുള്ള ഒരു സന്ദേശം ഹുസൈൻ തങ്ങൾക്ക് , തന്നെ അറസ്റ്റ് ചെയ്ത ഇബ്നുൽ അശ് അസിന്റെ അനുവാദത്തോടെ , ഇബ്നുൽ അഖീൽ അയച്ചു . കൂഫക്കാരുടെ ചതിയും തന്റെ അപകടാവസ്ഥയും അതിൽ വ്യക്തമാക്കിയിരുന്നു.കൂഫയിലെത്താൻ നാല് രാത്രിയുടെ വഴിദൂരം അകലെയുള്ള സുബാലയിൽ വെച്ച് ആ എഴുത്ത് ഹുസൈൻ തങ്ങൾ കൈപറ്റി. പക്ഷെ, അദ്ദേഹo വിധിപോലെ വരട്ടെയെന്നു പറഞ്ഞു യാത്ര തുടർന്നു.സഫ്ഫാനിലെത്തിയപ്പോൾ കണ്ടുമുട്ടിയ പ്രസിദ്ധ കവി ഫറസ്ദഖ് തങ്ങളെ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു.പക്ഷെ,.... ……..
തുടരും
(ചർച്ച പരാമൃഷ്ട വിഷയങ്ങൾ മാത്രം .)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ