2015 മേയ് 27, ബുധനാഴ്‌ച

ഒരു അറേബ്യൻ പ്രണയ കഥ

💝 *നബി പുത്രിയുടെ പ്രണയ കഥ* 💝

വായിക്കണം.. ഇത്തിരി കണ്ണീരു പൊടിയാതെ ഇത് വായിച്ചു തീരാൻ സാധിക്കുമോ എന്ന് ശ്രമിക്കുക..

💖 ഒരു അറേബ്യന്‍ പ്രണയകഥ 
-----------------------------------

ഇത് ഒരു അതിമനോഹര പ്രണയകഥയാണ്..
എല്ലാ പ്രണയകഥകളെയും പോലെത്തന്നെ പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും തകരാത്ത പ്രണയത്തിന്റെ കഥ..

പക്ഷെ പ്രണയം എന്നാല്‍ വിവാഹത്തിന് മുമ്പ് മാത്രം ഉണ്ടാവുന്ന ഒരു പ്രതിഭാസം ആണെന്നും പ്രതിസന്ധികള്‍ മറികടന്നു കൊണ്ട് വിവാഹത്തിലെത്തുന്നതോട് കൂടെ കഥയുടെ ക്ലൈമാക്സ് ആകുന്നു എന്നുമുള്ള ഒരു സ്റ്റീരിയോടൈപ്പ് ചിന്തയാണ് നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ വന്നതെങ്കില്‍ അത് ആദ്യമേ ചവറ്റുകുട്ടയില്‍ എറിഞ്ഞു കൊള്ളുക..

കാരണം ഈ പ്രണയകഥയുടെ ക്ലൈമാക്സ് അല്ല വിവാഹം, മറിച്ചു, വിവാഹം ഇതിന്റെ തുടക്കമാണ്..

നബിയുടെയും ഖദീജയുടെയും പുത്രി സൈനബും ഖദീജയുടെ അനന്തരവന്‍ അബുല്‍ ആസും തമ്മിലുള്ള ഒരു അതിമനോഹരപ്രണയകഥ.. ഒരു അറേബ്യന്‍ പ്രണയകഥ..!!

ഈ കഥ തുടങ്ങുന്നത് മുഹമ്മദ്‌, നബിയാകുന്നതിനും മുമ്പാണ്.. അല്‍ അമീന്റെ സൗന്ദര്യവും പുഞ്ചിരിയും ആവോളം പകര്‍ന്നു കിട്ടിയ, തന്റെ അമ്മായിയുടെ മകള്‍ കൂടിയായ സൈനബിനെ അബുല്‍ ആസ് ആദ്യം മുതലേ ഇഷ്ടപ്പെട്ടിരുന്നുവോ.. അതോ മക്ക മുഴുവന്‍ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന അല്‍ അമീന്റെ മകള്‍ എന്ന കാരണമോ.. എന്താണെന്നറിയില്ല.. എന്തായാലും അബുല്‍ ആസ് ആണ് അല്‍ അമീനോട് അങ്ങോട്ട്‌ പോയി മകളെ ആലോചിച്ചത്..

അദ്ദേഹം സൌമ്യമായി പുഞ്ചിരിച്ചു.. ഖുറൈഷി ഗോത്രത്തിലെ അറിയപ്പെടുന്ന കുടുംബത്തില്‍ പിറന്ന ഈ യുവകോമളനെ ആരാണ് മരുമകനായി ആഗ്രഹിക്കാത്തത്..?

"ഞാന്‍ അവളോട്‌ കൂടെ ഒന്ന് ചോദിക്കട്ടെ.."

അദ്ദേഹം സൈനബിനോട് കാര്യം അവതരിപ്പിച്ചു..

സുന്ദരമായ ആ വെളുത്ത കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തു.. ഇടംകണ്ണിട്ടു കൊണ്ട് പിതാവിനെ നോക്കി ഒരു പുഞ്ചിരി.. അതായിരുന്നു സൈനബിന്റെ മറുപടി..

തിഹാമയെയും യഥ്രീബിനെയും കോരിത്തരിപ്പിച്ച ഒരു പ്രണയകാവ്യം മരുഭൂമിയില്‍ മരുപ്പച്ച പോലെ രചിക്കപ്പെടുകായിരുന്നു അവിടം മുതല്‍...

അവര്‍ വിവാഹിതരായി.. മക്കയിലെ ഓരോ പ്രണയജോഡികളും അസൂയയോടെ നോക്കും വിധം ഉമ്മുല്‍ ഖുറാവിന്‍റെ മണലാരണ്യത്തില്‍ അവര്‍ പ്രണയത്തിന്റെ മലര്‍വ്വനികള്‍ തീര്‍ത്തു.. സൂര്യന്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന മരുഭൂവിന്റെ ഗ്രീഷ്മത്തിലും പ്രണയത്തിന്‍റെ തണല്‍ അവര്‍ക്ക് കുളിരേകി.. ആ ദാമ്പത്യവല്ലരിയില്‍ രണ്ടു കുസുമങ്ങള്‍ വിരിഞ്ഞു.. അലിയും ഉമൈമയും..

പക്ഷെ കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്.. ഒരിക്കലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടില്ലാത്ത അവരുടെ ജീവിതത്തില്‍ ആദ്യമായി കരിനിഴല്‍ വീഴ്ത്തിയത് ഒരു വെളിച്ചമായിരുന്നു.. 'മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല' എന്ന ആപ്തവാക്യത്തിന്റെ പുതുനിയോഗമായി, ഇരുണ്ട യുഗത്തെ സുവര്‍ണ്ണം ആക്കാന്‍ ദൈവം ദൌത്യം ഏല്‍പ്പിച്ച വിമോചകന്‍ സൈനബിന്റെ പിതാവാവുകയായിരുന്നു..

മക്കയുടെ വിഹ്വലതകള്‍ ജാഹിലിയ്യത്തിന്റെ കരിമ്പടം പുതച്ചുറങ്ങുന്ന ഒരു രാത്രിയുടെ ഏതോ യാമത്തില്‍, അല്‍ അമീന്‍ തപസ്സിന്റെ എഴുവാനങ്ങളും പിന്നിട്ട ഏതോ ഒരു നിമിഷത്തില്‍, ആയിരം വര്‍ണ്ണച്ചിറകുകള്‍ വീശി ജിബ്‌രീൽ (അ) എന്ന മാലാഖ വന്നിറങ്ങിയ നിമിഷം മുതല്‍ മക്ക അനുഭവിച്ച മാറ്റങ്ങള്‍ സൈനബിന്റെയും അബുല്‍ ആസിന്‍റെയും കൂടി ആയിരുന്നു..

ശാമിലെ കച്ചവടം കഴിഞ്ഞു മടങ്ങിയെത്തിയ അബുല്‍ ആസിനെ കാത്തിരുന്നത് ആ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. തന്റെ പ്രിയതമ തന്നോട് ആലോചിക്കുക പോലും ചെയ്യാതെ ഇസ്ലാമിനെ പുല്‍കിയിരിക്കുന്നു.. കാലങ്ങളായി മക്ക പാലിച്ചുപോന്ന ജീവിതവ്യവസ്ഥകള്‍ ഉപേക്ഷിച്ചിരിക്കുന്നു..

അവള്‍ അവനോടു എല്ലാം തുറന്നു പറഞ്ഞു.. ഹിറാഗുഹയിലെ നീരുറവ അവനിലും കുളിര് പകരുമെന്ന് കരുതിയ അവള്‍ക്ക് ആദ്യമായി അന്ന് അവന്റെ കാര്യത്തില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു..
"എന്നോട് ചോദിക്കാതെ നീ എന്തിനു ഈ തീരുമാനം എടുത്തു..?"

"സത്യം എന്ന് ഉറച്ചു വിശ്വസിക്കുന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്..? എനിക്കെങ്ങനെ എന്റെ പിതാവില്‍ അവിശ്വസിക്കാന്‍ കഴിയും? അദ്ദേഹം അല്‍ അമീനും അല്‍ സിദ്ധീഖും ആണെന്നും നുണ പറയാത്തവന്‍ ആണെന്നും നിങ്ങള്‍ക്കും അറിയാവുന്നതല്ലേ..? ഞാന്‍ മാത്രമല്ല, എന്റെ ഉമ്മയും സഹോദരിമാരും എന്റെ പിതാവിന്റെ പിതൃവ്യപുത്രന്‍ അലിയും നിങ്ങളുടെ മാതുലപുത്രന്‍ ഉസ്മാനും നിങ്ങളുടെ സുഹൃത്ത്‌ അബൂബക്കറും എല്ലാം ഇസ്ലാം സ്വീകരിചിട്ടുണ്ടല്ലോ.. പിന്നെ എന്താ?"

സൈനബിന്റെ ശബ്ദം ഇടറിയോ..

"എന്തായാലും എന്റെ കാര്യത്തില്‍ തന്റെ പത്നിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം പിതാക്കളെയും പൂര്‍വ്വപിതാമാഹന്മാരെയും കുടുംബത്തെയും കാലങ്ങളായി മുറുകെപിടിച്ചു പോന്ന വിശ്വാസങ്ങളെയും എല്ലാം തള്ളിപ്പറഞ്ഞവന്‍ എന്ന് ജനം എന്നെ വിളിക്കുന്നത്‌ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.."

കവിളുകളില്‍ കണ്ണീരുകള്‍ ചാലിട്ടൊഴുകുന്ന തന്റെ പ്രിയതമയെ മാറോടു ചേര്‍ത്ത് അയാള്‍ ഒന്നുകൂടി പറഞ്ഞു.. "നിന്നെയും നിന്റെ പിതാവിനെയും ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു.. ഞാനൊരിക്കലും ഖുറൈഷിപ്രഭുക്കന്മാര്‍ ചെയ്യുന്ന പോലെ നിന്റെ പിതാവിനെ അധിക്ഷേപ്പിക്കില്ല.. എങ്കിലും എനിക്കെന്റെ വിശ്വാസങ്ങള്‍ വലുതാണ്‌.. അതുപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല.. നീ എന്നെ മനസ്സിലാക്കുക.. എന്നോട് ക്ഷമിക്കുക.."

"എന്താണ് നീ ഈ പറയുന്നത്? ഞാന്‍ അല്ലാതെ പിന്നെ ആരാണ് നിന്നെ മനസ്സിലാക്കാനും നിന്നോട് ക്ഷമിക്കാനും ആയി ഇവിടെ ഉള്ളത്? എന്തൊക്കെ സംഭവിച്ചാലും നമ്മുടെ സ്നേഹത്തിനു അതൊന്നും പോറല്‍ ഏല്‍ക്കുന്നില്ലല്ലോ..? ഞാനെന്നും നിന്റെ കൂടെ ഉണ്ടാകും.. ഒരുനാള്‍ നീ സത്യത്തിലേക്ക് വരുമെന്ന്‍ തന്നെ ഞാന്‍ വിശ്വസിക്കുന്നു.."

-------------------

ഹിറയില്‍ കൊളുത്തിയ വിപ്ലവത്തിന്റെ തീനാളം ഗോത്രമേല്‍ക്കോയ്മയുടെ പാഴ്ദൈവങ്ങള്‍ക്ക് നേരെ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍, തങ്ങളെ അടിമകളാക്കി നിര്‍ത്തിയ ജാഹിലിയ്യത്തിന്റെ കരിനിയമങ്ങള്‍ക്കെതിരെ വിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കി അടിയാളന്‍മാര്‍ ദൈവദൂതന്റെ കീഴില്‍ അണിനിരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മക്ക അക്ഷരാര്‍ത്ഥത്തില്‍ രണ്ടു ചേരികള്‍ ആവുകയായിരുന്നു..

അതില്‍ പരസ്പരം എതിര്‍പക്ഷത്ത് നിന്ന് കൊണ്ടും അഗാധമായി സ്നേഹിക്കുന്ന രണ്ടു പേര്‍.. അബുല്‍ ആസും സൈനബും..

പതിമൂന്നു വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി..അപ്പോഴാണ്‌ മക്കയില്‍ നിന്നും മദീനയിലേക്ക് നിര്‍ബന്ധപലായനം- 'ഹിജ്റ' വരുന്നത്..  സൈനബിനു എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ജീവനേക്കാള്‍ താന്‍ സ്നേഹിക്കുന്ന ഭര്‍ത്താവിന്‍റെ കൂടെ നില്‍ക്കണോ അതോ ജീവശ്വാസത്തേക്കാള്‍ താന്‍ വിലമതിക്കുന്ന തന്റെ ആദര്‍ശത്തെ അനുസരിക്കണോ..? താന്‍ അബുല്‍ ആസിനെ ഉപേക്ഷിച്ചാല്‍ തനിക്കുണ്ടാവുന്ന വിഷമത്തേക്കാള്‍ അബുല്‍ ആസിനുണ്ടാവാന്‍ പോകുന്ന വിരഹവേദന ആയിരുന്നു അവളെ കൂടുതല്‍ കുഴക്കിയത്..

തന്റെയീ ധര്‍മ്മസങ്കടം അവള്‍ പിതാവിന്റെ മുന്നില്‍ അവതരിപ്പിച്ചു..

"പിതാവേ.. ഞാന്‍ ഒരിക്കലും എന്റെ ആദര്‍ശത്തെ കൈവെടിയില്ല.. പക്ഷെ എന്നെ അബുല്‍ ആസിന്റെ കൂടെ നില്‍ക്കാന്‍ അനുവദിക്കാമോ? എനിക്കൊരു ഇളവു നല്‍കാമോ? അബുല്‍ ആസ് ഇസ്ലാമിലേക്ക് വരും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.."

എന്നും നിയമത്തിലെ ഇളവുകള്‍ നിയമങ്ങള്‍ ആക്കുന്ന സുന്ദരപ്രത്യയശാസ്ത്രത്തിന്റെ വക്താവിന് അല്‍പ്പം പോലും ആലോചിക്കേണ്ടി വന്നില്ല.. ഒരു പുഞ്ചിരിയായിരുന്നു മറുപടി..

"നിനക്ക് വേണമെങ്കില്‍ നിന്റെ ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും കൂടെ നില്‍ക്കാം.."

അങ്ങനെ അവിശ്വാസിയുടെ ഭാര്യ ആയി വിശ്വാസി ആയ സൈനബ് മക്കയില്‍ തന്നെ ജീവിച്ചു പോന്നു.. അബുല്‍ ആസിന്റെ കൂടെ തന്നെ ജീവിക്കാന്‍ അനുവാദം കിട്ടിയപ്പോള്‍ സൈനബില്‍ തിരതല്ലിയ ആനന്ദത്തിനു അതിരില്ലായിരുന്നു.. പക്ഷെ വെണ്ണക്കല്ലുകളിലെ കറുത്ത കുത്തുകള്‍ പോലെ എന്നും അബുല്‍ ആസിന്റെ അവിശ്വാസം അവളില്‍ ഒരു നൊമ്പരമായി നിലകൊണ്ടു.. അബുല്‍ ആസിനെ വിശ്വാസത്തിലേക്ക് കൊണ്ട് വരാന്‍ അവള്‍ ആവതും ശ്രമിച്ചെങ്കിലും പരാജയപ്പെടുകായിരുന്നു.. പക്ഷെ അവരുടെ പ്രണയം ഒരിക്കലും പരാജയപ്പെട്ടിട്ടുണ്ടായിരുന്നില്ല..

പക്ഷെ.... ഒരു വലിയ പരീക്ഷണം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.. 'ബദര്‍'..!!

ഫുര്‍ഖാന്‍ ഏടുകളില്‍ നിന്നും മണ്ണിലേക്കിറങ്ങുന്നു.. വിമോചനത്തിന്റെ ദൌത്യം ഏറ്റെടുത്ത പ്രത്യയശാസ്ത്രം അതിന്റെ പ്രഥമശത്രുക്കളുമായി അതിജീവനത്തിന്റെ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നു..

ബദര്‍ യുദ്ധത്തെ പലരുടെയും കണ്ണിലൂടെ നാം നോക്കി കണ്ടിട്ടുണ്ട്.. നബിയുടെ, അബൂബക്കറിന്റെ, ഉമറിന്റെ, അലിയുടെ, ഹംസയുടെ, ബിലാലിന്റെ, അബൂഉബൈദയുടെ, അബൂഹുദൈഫയുടെ എന്തിനു ശത്രുസൈന്യാംഗങ്ങളില്‍ പെട്ട പലരുടെയും വരെ കണ്ണുകളിലൂടെ.. പക്ഷെ സൈനബിന്റെ കണ്ണിലൂടെ ആരെങ്കിലും ബദറിനെ നോക്കി കണ്ടിട്ടുണ്ടോ..?

രണ്ടു സൈന്യങ്ങള്‍ ഏറ്റുമുട്ടാന്‍ പോകുമ്പോള്‍ അതിലൊന്നില്‍ തന്റെ പിതാവുണ്ട്.. മറുസൈന്യത്തില്‍ തന്റെ ഭര്‍ത്താവും.. ഒരുപക്ഷെ അബുല്‍ ആസ് അന്നാദ്യമായാവാം സൈനബ് ഒരുക്കികൊടുത്തതല്ലാത്ത വസ്ത്രങ്ങളും അലങ്കാരങ്ങളും അണിഞ്ഞു യാത്ര ചെയ്തത്.. സൈനബിനേറെ പ്രിയപ്പെട്ട രണ്ടുപേര്‍ നാളെ ബദറില്‍ മുഖാമുഖം ഏറ്റുമുട്ടാന്‍ പോകുന്നു.. ബദര്‍ രണഭൂമിയില്‍ നിന്നും കാതങ്ങളകലെ മക്കയിലെ ആ വീട്ടില്‍ നിന്നും തന്റെ രണ്ടു കുഞ്ഞുങ്ങളെയും മാറോടണക്കിപ്പിടിച്ചു കൊണ്ട് നബിപുത്രിയുടെ കണ്ഠനാളത്തില്‍ നിന്നും മാനത്തേക്കുയര്‍ന്ന നിലവിളികള്‍..... "ദൈവമേ.. ആകാശഭൂമികളുടെ നാഥാ.. നാളത്തെ പ്രഭാതം ആരെയാണ് അനാഥയാക്കാന്‍ പോകുന്നത്? എന്നെയോ..... എന്റെ മക്കളെയോ.......??

കാലത്തിന്റെ അനിവാര്യത തന്നെയായിരുന്നു അത്.. ചരിത്രത്തില്‍ ഇതിനു മുമ്പും എത്രയോ വമ്പന്മാര്‍, എത്രയോ ഉന്നതന്മാര്‍ എന്ന് അവകാശപ്പെട്ടവര്‍ ഇവ്വിധം നിലം പതിച്ചിട്ടുണ്ട്. നംറൂദ്, ഫറോവ, ഹാമാന്‍..... ഒരാള്‍ക്ക് വേണ്ടിയും ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തിട്ടില്ല.. മക്കയുടെ പ്രമാണിക്കൂട്ടങ്ങളുടെ നേതാവ് അബൂജഹല്‍ രണ്ടു അന്‍സാരിപിള്ളേരുടെ വാള്‍മുനയില്‍ തീര്‍ന്നപ്പോള്‍ അവരിലേക്ക് ഒരുനാമം കൂടി എഴുതി ചേര്‍ക്കപ്പെടുക മാത്രമായിരുന്നു..

നീതിയുടെ പോരാളികള്‍ക്കായി മാലാഖമാരുടെ സൈന്യം മണ്ണിലിറങ്ങിയപ്പോള്‍ ബദറില്‍ ജയം മുസ്ലിംകള്‍ക്ക്..
"എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്.!!"

----------

സൈനബ് കാത്തിരിക്കുകയാണ്.. നിറകണ്ണുകളോടെ.. അവളുടെ ഹൃദയമിടിപ്പിന് ബദറിലെ കുതിരക്കുളമ്പടികളുടെ താളമാണ്.. വാര്‍ത്തയുമായി എത്തിയ ആളെ കണ്ടതും അവള്‍ ഓടി അയാളുടെ അടുത്തേക്ക് ചെന്നു..

"എന്റെ പിതാവിന് എങ്ങനെയുണ്ട്?"

"അദ്ദേഹം സുരക്ഷിതനാണ്. യുദ്ധം മുസ്ലിംകള്‍ ജയിച്ചു.."

"ദൈവത്തിനു സ്തുതി.."

ഹൃദയത്തില്‍ ഒരു അഗ്നിനിറച്ചു കൊണ്ട്, വിറയാര്‍ന്ന ചുണ്ടുകളോടെ അവള്‍ വീണ്ടും ചോദിച്ചു..
"എന്റെ ഭര്‍ത്താവ്..?"

"അദ്ദേഹം ബന്ധിയാക്കപ്പെട്ടു. മോചനമൂല്യം നല്‍കിയാല്‍ വിട്ടയക്കപ്പെടും.."

"ദൈവമേ.... സര്‍വ്വലോകപരിപാലകാ... നിനക്കാകുന്നു സര്‍വ്വസ്തുതിയും... നന്ദി, ഒരായിരം നന്ദി...!!"

----------

മദീനയില്‍ ബദറിന്റെ ജേതാവ് ദൈവദൂതന്‍ മുഹമ്മദ്‌, ബന്ധികളെ മോചനമൂല്യം സ്വീകരിച്ചു വിട്ടയക്കുന്ന തിരക്കിലാണ്.. മക്കയുടെ നേതാക്കള്‍, ഉന്നതകുലജാതര്‍, പ്രമാണിമാര്‍ തങ്ങള്‍ ആട്ടിയോടിച്ചവന്റെ മുന്നില്‍, തങ്ങള്‍ മര്‍ദ്ദിച്ചവരുടെ, അടിമകള്‍ ആക്കിയവരുടെ മുന്നില്‍ കുനിഞ്ഞ ശിരസ്സുകളോടെ നില്‍ക്കുന്നു.. കാലത്തിന്റെ കാവ്യനീതി..!!

അടുത്തതായി തിളങ്ങുന്ന ഒരു മുത്തുമാല നബിയുടെ കയ്യിലെത്തി.. ഒരു നിമിഷം..! നബി സ്തബ്ദനായി അതിലേക്ക് തന്നെ നോക്കിനിന്നുപോയി..!! പതിയെ.. ആ മനോഹരനയനങ്ങള്‍ അശ്രുകണങ്ങളാല്‍ അവ്യക്തമായി..
"ഇതാരുടെ മോചനമൂല്യം ആണ്..?"

"അബുല്‍ ആസ് ഇബ്നു റബീഹ്.."

ഒരു തുള്ളി കണ്ണീര്‍ നബി പോലും അറിയാതെ അദ്ദേഹത്തിന്റെ കവിളുകളിലൂടെ ഒലിച്ചിറങ്ങി..
സഹാബികള്‍ക്ക് ഇത് ഞെട്ടലുണ്ടാക്കി.. താഇഫിന്റെ പീഡനങ്ങള്‍, മക്കയുടെ ക്രൂരതകള്‍, കുടല്‍മാലക്കടിയില്‍ കിടന്ന വേദനകള്‍ നനയ്ക്കാത്ത തങ്ങളുടെ നായകന്‍റെ നയനങ്ങള്‍ ഇതാ നിറഞ്ഞിരിക്കുന്നു..

"നബിയേ.. എന്ത് പറ്റി?"

ഇടറുന്ന ശബ്ദത്തോടെ നബി അത് പറഞ്ഞൊപ്പിച്ചു..
"ഇത്.... ഇതെന്‍റെ ഖദീജയുടെ മാലയാണ്..!!"

സമ്മിലൂനീ...... സമ്മിലൂനീ.......ഖദീജ..!
മുഹമ്മദിന്റെ പ്രിയപത്നി.. പ്രതിസന്ധികളില്‍ എന്നും നബിയ്ക്ക് താങ്ങും തണലുമായി നിന്നവള്‍.. അസ്ഥികളില്‍ കുളിര് പകരുന്ന ജ്വരതീക്ഷ്ണതയില്‍ തനിക്ക് പുതപ്പേകിയവള്‍, തന്റെ വിഹ്വലതകളില്‍ എന്നും തന്റെ മടിത്തട്ട് തലയിണയാക്കി തന്നവള്‍, സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും തന്നെ വിശ്വസിച്ചു ശിഅബു അബീത്വാലിബിന്റെ പട്ടിണിയിലേക്ക് ഇറങ്ങി വന്നവള്‍.. മരണപ്പെടുന്നതിനു മുമ്പ് ഖദീജ സൈനബിനു നല്‍കിയ അവരുടെ മാലയാണ് ഇപ്പോള്‍ വീണ്ടും തന്‍റെ കണ്മുന്നില്‍ എത്തിയിരിക്കുന്നത്.. മദീനയില്‍, ബദറിന്റെ വിജയം ആഹ്ലാദം പകരുന്ന ആ സായാഹ്നത്തില്‍ ഓര്‍മ്മകള്‍ ഇരമ്പുകയായിരുന്നു.. അന്ന്, അവിടെ കൂടി നിന്ന ഓരോ ആളും നബിക്കൊപ്പം ആ വിരഹവേദന അറിഞ്ഞു..

"എന്റെ പ്രിയ സഹചരന്മാരെ.. നിങ്ങളില്‍ എല്ലാവര്‍ക്കും, നിങ്ങളിലെ അവസാനത്തെ ആള്‍ക്ക് വരെ സമ്മതം ആണെങ്കില്‍.. പൂര്‍ണ്ണസമ്മതമാണെങ്കില്‍ മാത്രം.. ഞാനീ മാല എന്റെ മകള്‍ക്ക് തന്നെ തിരികെ നല്‍കിക്കോട്ടേ?"

അവര്‍ക്ക് ഉത്തരം നല്‍കാന്‍ അല്‍പ്പം പോലും സംശയിക്കേണ്ടി വന്നില്ല.. നബിയുടെ വേദന ആവാഹിച്ച മനസ്സുകള്‍ കൂട്ടമായി മറുപടി നല്‍കി..
"തീര്‍ച്ചയായും നബിയെ.. അത് തിരികെ നല്‍കിയാലും.."

അബുല്‍ ആസ് മോചിതനായി.. തിരിച്ചയക്കും മുമ്പ് നബി അദ്ദേഹത്തെ മാറ്റി നിര്‍ത്തി സ്വകാര്യമായി ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു..

"ഞങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വന്നതോട് കൂടി നീയിപ്പോള്‍ ഇസ്ലാമിന്റെ തന്നെ ശത്രു ആയി മാറിയിരിക്കുന്നു.. ഒരു മുസ്ലിമിന് ഭര്‍ത്താവായിരിക്കാന്‍ നീയിപ്പോള്‍ യോഗ്യനല്ലാതായിരിക്കുന്നുവല്ലോ.. അതിനാല്‍ സൈനബിനോട് മദീനയില്‍ ഇസ്ലാമികസമൂഹത്തോടൊപ്പം ചേരാന്‍ ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്ന വിവരം അവളെ അറിയിക്കുക.."

നെഞ്ചില്‍ അതിശക്തമായ ഒരു പ്രഹരം കിട്ടിയത് പോലെയായിരുന്നു ആ വാക്കുകള്‍ അബുല്‍ ആസിനു.. പക്ഷെ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല.. കുനിഞ്ഞ ശിരസ്സുമായി അയാള്‍ മദീന വിട്ടു..

----------

മക്കയുടെ അതിര്‍ത്തിയില്‍ അബുല്‍ ആസിന്റെ വരവും കാത്തു ആകാംക്ഷയോടെ നില്‍ക്കുകയാണ് സൈനബ്.. ഒടുവില്‍ അതാ.. മരുഭൂമിയില്‍ ദൂരെ പൊട്ടു പോലെ അവള്‍ക്കവനെ കാണാം.. മുഖത്ത് ആശങ്ക മാറി പുഞ്ചിരി നിറഞ്ഞു..

പക്ഷെ.. പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല. അബുല്‍ ആസ് അവളെ വാരിപ്പുണര്‍ന്നില്ല.. മുഖത്ത് ചുടുചുംബനങ്ങള്‍ നല്‍കിയില്ല.. ആ മാല അവളുടെ കയ്യില്‍ വച്ച് കൊടുത്തു അവന്‍ അവളോട്‌ അവളുടെ പിതാവ് പറയാന്‍ ആവശ്യപ്പെട്ട കാര്യം മാത്രം പറഞ്ഞു.. ഒരുതരം നിര്‍വ്വികാരതയോടെ...

സൈനബ് ഒന്നും പറഞ്ഞില്ല..

എത്ര പെട്ടെന്നാണ് ദുഃഖവും സന്തോഷവും എല്ലാം മാറി മാറി മറിയുന്നത്.. നിര്‍വ്വികാരരായി, നിശബ്ദരായി അവര്‍ വീട്ടിലേക്ക് തിരിച്ചുനടന്നു.. ഒരുനാള്‍ അവര്‍ പ്രണയത്തിന്റെ മലര്‍വനികള്‍ തീര്‍ത്ത മക്കയുടെ വഴിത്താരകളിലൂടെ പ്രണയശൂന്യതയുടെ ഭാരവും ഹൃദയത്തിലേറ്റി.. അവര്‍ ഒന്നും പരസ്പരം സംസാരിച്ചില്ല.. അവരുടെ ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു..

സൈനബ്... അവളുടെ ചിന്തകള്‍.. ആദര്‍ശത്തോടുള്ള പ്രണയവും പ്രിയതമനോടുള്ള പ്രണയവും തമ്മില്‍ ഹൃദയരണാങ്കണത്തില്‍ പോരാടിയ നിമിഷങ്ങള്‍.. ഒടുവില്‍ അതിലൊരു പ്രണയം അവിടെ പരാജയപ്പെട്ടു വീണു, മരിച്ചില്ലെങ്കിലും...
സൈനബ് മദീനയിലേക്ക് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു..

വീട്ടിലെത്തിയ ശേഷം തന്റെ രണ്ടു മക്കളെയും കൂട്ടി യാത്ര പുറപ്പെടും മുമ്പ് വീണ്ടും അവള്‍ അവനെ വിളിച്ചു..
"എന്നെ തനിച്ചു വിടുകയാണോ?"

"ഞാനല്ല.. നീയാണല്ലോ എന്നെ തനിച്ചാക്കി പോകുന്നത്.."

"ഇനിയും നിനക്ക് ബോധ്യമായില്ലേ.. ഇനിയെങ്കിലും സത്യത്തിലേക്ക്, ഇസ്ലാമിലേക്ക് വന്നുകൂടെ?"

ഇക്കുറിയും പരാജയമായിരുന്നു ഫലം..

സൈനബ് നടന്നു.. അവസാനകണ്ണീര്‍ത്തുള്ളിയും അവിടെ ഉപേക്ഷിച്ച് അങ്ങ് ദൂരേക്ക്.. ഇസ്ലാം വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ നാട്ടിലേക്ക്.. വാതില്‍ക്കല്‍ നിന്ന് കൊണ്ട് ദുഃഖഭാരത്താല്‍ വിങ്ങിപൊട്ടി നില്‍ക്കുന്ന അബുല്‍ ആസ് സൈനബ് മക്കയുടെ ഏതോ തെരുവിന്റെ തിരിവില്‍ മറയുവോളം അവളെ നോക്കി നിന്നിരിക്കണം.. അവള്‍ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. താന്‍ കൂടെ പോകുമെന്ന് അവള്‍ അപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ..? ഒടുവില്‍ കണ്ണില്‍ നിന്നും അവള്‍ പൂര്‍ണ്ണമായും മറഞ്ഞപ്പോള്‍ അയാള്‍ വീട്ടിനകത്തേക്ക് കയറിപ്പോയി.. ആ വീട്ടില്‍ ഇനി സൈനബില്ല, സൈനബിന്റെ പ്രണയവും..

"പിരിയുന്നു രേണുകേ..... നാം രണ്ടു പുഴകളായ്‌........ ഒഴുകിയകലുന്നു നാം പണയശ്യൂന്യം.........."

---------------------

പുലര്‍ക്കാലം.. ഫജര്‍ ബാങ്ക് കൊടുക്കാന്‍ സമയമാവുന്നതേയുള്ളൂ.. മദീന ശാന്തമായുറങ്ങുകയാണ്..വാതിലില്‍ ശക്തിയായ ഒരു മുട്ടല്‍ കേട്ടു ഞെട്ടലോടെയാണ് സൈനബ് എഴുന്നേറ്റത്.. ആരാണ് ഈ അസമയത്ത്? വാതില്‍ തുറന്നു നോക്കിയ സൈനബിനു തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..അബുല്‍ ആസ്..!!

ദൈവമേ.. ഒടുവില്‍ കാത്തിരിപ്പിന് വിരാമം ആവുകയാണോ? ഹബ്ബാറിന്റെ ദ്രോഹങ്ങളും മറികടന്നു മദീനയില്‍ എത്തിയത് മുതല്‍ ഇന്ന് വരെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍.. അതെ, നീണ്ട ആറു വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അവള്‍ കാത്തിരുന്നത് ഈയൊരു നിമിഷത്തിനായാണ്.. അബുല്‍ ആസ് ഇസ്ലാമിലേക്ക്, അതുവഴി വീണ്ടും തന്നിലേക്ക് വരുന്ന ദിവസത്തിനായി..

ഒരിക്കലും അവര്‍ മറ്റൊരു വിവാഹത്തിന് തയ്യാറായില്ല.. തന്റെ കുഞ്ഞുങ്ങള്‍ മാത്രമുള്ള ഒരു ലോകത്ത് അബുല്‍ ആസിന്റെ ഓര്‍മ്മകളുമായി കഴിയാനായിരുന്നു അവള്‍ക്ക് താല്‍പ്പര്യം.. അവള്‍ക്കുറപ്പായിരുന്നു ഒരുനാള്‍ അവന്‍ വരുമെന്ന്.. ഇപ്പോഴിതാ തന്റെ കണ്മുന്നില്‍ അവന്‍ വീണ്ടും...

പക്ഷെ മനസ്സില്‍ തിരതല്ലിയ ആഹ്ലാദത്തിനു നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.. അബുല്‍ ആസ് മുസിം ആയോ മുഹാജിര്‍ ആയോ വന്നതല്ല, മറിച്ചു അഭയം തേടി വന്നതാണത്രെ..

മക്കയില്‍ നിന്നും മദീനവഴി ശാമിലേക്ക് ഒരു കച്ചവടസംഘവുമായി പോവുകയായിരുന്നു അബുല്‍ ആസ്.. തങ്ങളുടെ നാട്ടിലൂടെ ചരക്കുകളുമായി സഞ്ചരിക്കുകയായിരുന്ന ശത്രുഭടനെ കണ്ട മദീനയിലെ സൈനികര്‍ സംഘത്തെ തടഞ്ഞു നിര്‍ത്തി.. അവര്‍ കച്ചവടച്ചരക്കുകള്‍ പിടിച്ചെടുത്തു.. പക്ഷെ അബുല്‍ ആസ് എങ്ങനെയോ അതിസമര്‍ത്ഥമായി അവരുടെ കണ്ണ് വെട്ടിച്ചു അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.. അയാള്‍ക്ക് അഭയം അന്വേഷിച്ചു ചെല്ലാന്‍ മറ്റൊരു വീടുണ്ടായിരുന്നില്ല, മറ്റൊരു ആളുണ്ടായിരുന്നില്ല മദീനയില്‍.. അങ്ങനെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കാലം അബുല്‍ ആസിനെ വീണ്ടും സൈനബിന്റെ മുന്നില്‍ എത്തിച്ചു.. ഭര്‍ത്താവായിട്ടല്ല, അഭയാര്‍ഥിയായിട്ട്..!

സൈനബിന്റെ ഉള്ളില്‍ മൊട്ടിട്ട സന്തോഷം എത്ര പെട്ടെന്നാണ് ഇല്ലാതായത്.. എങ്കിലും അവള്‍ അത് പുറത്തു കാണിച്ചില്ല..
"ഭയക്കേണ്ട.. അലിയുടെയും ഉമൈമയുടെയും പിതാവേ, എന്റെ മാതുലപുത്രാ.. സൈനബിന്റെ വീട്ടിലേക്ക് സ്വാഗതം.."

----------

ഫജര്‍ നമസ്കാരത്തിനു സലാം വീട്ടിയതും മസ്ജിദുന്നബവിയിലെ ജനകൂട്ടത്തിന്‍റെ പിറകില്‍ നിന്നും ഉച്ചത്തിലൊരു സ്ത്രീശബ്ദം..

"അബുല്‍ ആസ് ഇബ്നു റബീഇനെ ഞാന്‍ സ്വന്തന്ത്രനാക്കിയിരിക്കുന്നു..."

ശബ്ദം കേട്ടു നബി തിരിഞ്ഞു നോക്കി...

"ഞാനിപ്പോള്‍ കേട്ട ശബ്ദം നിങ്ങളും കേട്ടുവോ?"

"അതെ പ്രവാചകരെ, ഞങ്ങളും കേട്ടു.." ഏവര്‍ക്കും ആകാംക്ഷയായി..

സൈനബ് എഴുന്നേറ്റു.. എല്ലാ ദൃഷ്ടികളും ഇപ്പോള്‍ നബിപുത്രിയുടെ മേലെയാണ്..

"അബുല്‍ ആസ് എന്റെ മാതുലപുത്രന്‍ ആണ്. എന്റെ കുട്ടികളുടെ പിതാവും.. ഞാന്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കിയതായി പ്രഖ്യാപിക്കുന്നു.."

.. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും, അവര്‍ അപകടകാരികള്‍ അല്ലെങ്കില്‍ സ്വതന്ത്രരാക്കാന്‍ ഏവര്‍ക്കുമുള്ള അവകാശം ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു സൈനബ്.. കാര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷം നബി എഴുന്നേറ്റു നിന്നു..

"അല്ലയോ ജനങ്ങളെ.. ആ മനുഷ്യന്‍ എന്റെ മകളുടെ ഭര്‍ത്താവ് ആയിരുന്ന കാലത്തോളം എനിക്കെന്നും ഒരു നല്ല മരുമകന്‍ ആയിരുന്നു. എനിക്കദ്ദേഹത്തെ നന്നായി അറിയാം.. അദ്ദേഹം ഒരിക്കലും വാക്ക് ലംഘിക്കാറുണ്ടായിരുന്നില്ല, കളവു പറയുന്നവനുമല്ല, അയാള്‍ അപകടകാരിയുമല്ല.. അതിനാല്‍ നിങ്ങള്‍ക്ക് സമ്മതം ആണെങ്കില്‍ അദ്ദേഹത്തിന്റെ കച്ചവടചരക്കുകളുമായി അദ്ദേഹത്തെ ഞാന്‍ നാട്ടിലേക്ക് തന്നെ തിരിച്ചയക്കാം.. അതല്ല, നിങ്ങള്‍ക്ക് സമ്മതം അല്ലെങ്കില്‍, അത് നിങ്ങളുടെ തീരുമാനത്തിനു വിടുന്നു.. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തില്ല.."

പുഞ്ചിരി തൂകി അവര്‍ ഒരേ സ്വരത്തില്‍ മറുപടി നല്‍കി.. "പ്രവാചകരേ, അദ്ദേഹത്തെ അദ്ദേഹത്തിന്റെ സമ്പത്തുമായി തിരിച്ചയക്കുക"... നബിയെ പോലെ തന്നെ കരുണാര്‍ദ്രമനസ്‌കരായ അനുയായികള്‍ അതല്ലാതെ വേറെ എന്ത് മറുപടി പറയാന്‍..?

നബി സൈനബിനെ നോക്കി വിളിച്ചു പറഞ്ഞു..

"സൈനബ്.. നീ സ്വതന്ത്രനാക്കിയവനെ ഞങ്ങളും സ്വതന്ത്രനാക്കിയിരിക്കുന്നു.."

ശേഷം നബി പതിയെ സൈനബിന്റെ അടുത്തേക്ക് നടന്നു.. എന്നിട്ട് അവളോട് മാത്രമായി പറഞ്ഞു..

"അവനോടു നല്ല രീതിയില്‍ വര്‍ത്തിക്കുക.. അവന്‍ നിന്റെ മാതുലപുത്രന്‍ ആണ്, നിന്റെ കുഞ്ഞുങ്ങളുടെ പിതാവുമാണ്.. പക്ഷെ.... നിന്റെ ഭര്‍ത്താവല്ല.. അവന്‍ നിനക്ക് വിലക്കപ്പെട്ടവനാണ്.. അതിനാല്‍ ഭര്‍ത്താവ് എന്ന രീതിയില്‍ നിന്നെ സമീപിക്കുന്നതിനെ സൂക്ഷിക്കുക.. ക്ഷീണം മാറിയതും അവനെ തിരിച്ചയക്കുക.."

വിനയാന്വിതയായി സൈനബ് മറുപടി നല്‍കി.. "അതെ പിതാവേ, താങ്കള്‍ പറയുന്നത് ഞാന്‍ അനുസരിക്കുന്നു.."

----------

താനിപ്പോഴും അഭയാര്‍ഥി ആണെന്ന് കരുതി ഭയന്നിരിക്കുകയായിരുന്ന അബുല്‍ ആസിനോട് സൈനബ് കാര്യങ്ങളെല്ലാം വിശദീകരിച്ചു.. അവനു വേണ്ട പരിചരണങ്ങള്‍ എല്ലാം നല്‍കി..

ഈ നിമിഷങ്ങളില്‍ എപ്പോഴെങ്കിലും ആരെങ്കിലും സൈനബിന്റെ ഭാഗത്ത്‌ നിന്നൊന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

കൂടെ ഉള്ള ആ മനുഷ്യന്‍ ഈ ജീവിതകാലത്തിനിടയ്ക്ക് തന്റെ മനസ്സും ശരീരവും സ്വന്തമാക്കിയ ഒരേയൊരു പുരുഷനാണ്.. അവരൊരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍, പ്രണയിച്ചു തീരാത്ത അവരുടെ ജീവിതം. ആകാശത്തിന്റെ ഉയരത്തില്‍, സമുദ്രങ്ങളുടെ ആഴത്തില്‍ പരസ്പരം സ്നേഹിച്ചത്.. അബുല്‍ ആസ് സൈനബിന്റെ മാതുലപുത്രന്‍ ആണ്, അബുല്‍ ആസ് സൈനബിന്റെ കുഞ്ഞുങ്ങളുടെ പിതാവാണ്.. പക്ഷെ..... അബുല്‍ ആസ് സൈനബിന്റെയല്ല, സൈനബ് അബുല്‍ ആസിന്റെയുമല്ല..

ഹൃദയരണാങ്കണത്തില്‍ ഇരുപ്രണയങ്ങളും തമ്മില്‍ എത്ര തവണ പോരാടിയിട്ടുണ്ടാവും..? പക്ഷെ അപ്പോഴെല്ലാം മുമ്പ് പരാജയപ്പെട്ട അതേ പ്രണയം തന്നെ വീണ്ടും വീണ്ടും പരാജയപ്പെട്ടു.. അതെ, സൈനബിനതറിയാം.. അബുല്‍ ആസ് സൈനബിന്റെയല്ല, സൈനബ് അബുല്‍ ആസിന്റെയുമല്ല..!!

"നിനക്ക് ഞങ്ങളെ എല്ലാവരെയും നഷ്ട്ടപ്പെടുന്നില്ലേ? ഇപ്പോഴും സത്യം മനസ്സിലാക്കുന്നതില്‍ നിന്നും നിന്നെ തടയുന്നതെന്താണ്? ഇനിയെങ്കിലും ഇസ്ലാം സ്വീകരിച്ചു കൂടെ?"

എന്നത്തേയും പോലെ അന്നും ആ ശ്രമം പരാജയപ്പെട്ടു.. അവളോട്‌ നന്ദി പറഞ്ഞുകൊണ്ട് തന്റെ സമ്പത്തുമായി അബുല്‍ ആസ് മക്കയിലേക്ക് തന്നെ തിരിച്ചു പോയി.. നിമിഷാര്‍ദ്ധമെങ്കിലും വീണ്ടും സ്വപ്നങ്ങളുടെ കൂമ്പാരം നല്‍കിയ ശേഷം അത് തച്ചുടച്ചു കൊണ്ട് വീണ്ടും അവന്‍ പോയി.. സൈനബ് എന്നത്തേയും പോലെ തനിച്ചായി..

----------

"ഹേ ജനങ്ങളെ.. ഇതാ നിങ്ങളുടെ സമ്പത്ത്.. എല്ലാം ഉണ്ടോ എന്നും എന്തെങ്കിലും നഷ്ട്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോദിക്കുക.."

മക്കയിലെത്തിയ ശേഷം തടിച്ചു കൂടിയ ജനങ്ങളോടായി, ആ സമ്പത്തിന്റെ അവകാശികളോടായി അബുല്‍ ആസ് വിളിച്ചു ചോദിച്ചു..

"ഇല്ല അബുല്‍ ആസ്.. ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല.. താങ്കള്‍ക്ക് നന്ദി.."

അബുല്‍ ആസിന്റെ ശബ്ദം ഉയര്‍ന്നു.. ചൂണ്ടുവിരല്‍ മേലോട്ടുയര്‍ത്തി കൊണ്ട് അയാള്‍ അവരോടു വിളിച്ചു പറഞ്ഞു..

"അബുല്‍ ആസ് മക്കക്കാരുടെ സമ്പത്തുമായി കടന്നു കളഞ്ഞു എന്ന് നിങ്ങളില്‍ ആരും ഇനി പറയാതിരിക്കട്ടെ. അഭയാര്‍ഥി ആയപ്പോള്‍ ഭയം കൊണ്ട് അബുല്‍ ആസ് തന്റെ വിശ്വാസങ്ങളെ ഉപേക്ഷിച്ചു എന്നും നിങ്ങളാരും ചിന്തിക്കാതിരിക്കട്ടെ.. അബുല്‍ ആസ് ഇപ്പോള്‍ സ്വതന്ത്രനാണ്.. നിങ്ങളുടെ ആരുടേയും ഒരു തരിസമ്പത്ത് എന്റെ കയ്യിലില്ല.. അതിനാല്‍ അഭിമാനത്തോടെ തന്നെ ഞാനിതാ പ്രഖ്യാപിക്കുന്നു....അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്.. വ അശ്ഹദു അന്ന മുഹമ്മദറസൂലുല്ലാഹ്..!!"

ഇരുപതു വര്‍ഷങ്ങള്‍ ഒരു സ്ത്രീയുടെ തുടര്‍ച്ചയായുള്ള പ്രാര്‍ത്ഥനയ്ക്ക് ആകാശഭൂമികളുടെ നാഥന്‍ ഉത്തരം നല്‍കിയ നിമിഷം.. മക്കയുടെ മണല്‍ത്തരികള്‍ വരെ കോരിത്തരിച്ചു പോയ നിമിഷം.. അബുല്‍ ആസ് മുസ്ലിമായിരിക്കുന്നു..!!

അബുല്‍ ആസ് കുതിരയുടെ കടിഞ്ഞാണ്‍ തിരിച്ചു.. വീണ്ടും മദീനയിലേക്ക്..! കുതിച്ചുപായുന്ന ആ അശ്വാരൂഢന്‍റെ മുഖത്ത് ഇപ്പോള്‍ എന്തെല്ലാം ഭാവങ്ങളാണ്.. ഒരു വിപ്ലവകാരിയുടെ വീര്യമുണ്ട്, ഒരു പോരാളിയുടെ ശൂര്യമുണ്ട്.. പിന്നെ... ഒരു ഭര്‍ത്താവിന്റെ പ്രണയമുണ്ട്.. അത് സൈനബിനുള്ളതാണ്.. സൈനബിനു മാത്രം..

അദ്ദേഹം വീണ്ടും മദീനയിലെത്തി. അബുല്‍ ആസ് കിതക്കുന്നുണ്ടായിരുന്നു.. മദീനയിലെ തെരുവുകളില്‍ ആ കണ്ണുകള്‍ നബിയെ പരതുകയായിരുന്നു.. നബി തെരുവുകളില്‍ ആണുണ്ടാവുക.. അയാള്‍ക്കതറിയാം.. ഒടുവില്‍ അദ്ദേഹം നബിയെ കണ്ടെത്തി.. നബിയുടെ കൈകള്‍ തന്‍റെ മാറോടു ചേര്‍ത്ത് കൊണ്ട് അബുല്‍ ആസ് ഇസ്ലാമിന്റെ ആ മുദ്രാവാക്യം വീണ്ടും വിളിച്ചു പറഞ്ഞു.. നബിക്ക് തന്റെ കണ്ണീരിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.. തന്റെ മകളുടെ ആ ഇഷ്ടത്തെ നബി വാരിപ്പുണര്‍ന്നു..

ഒട്ടും സമയം കളഞ്ഞില്ല.. അബുല്‍ ആസ് വീണ്ടും ചോദിച്ചു.."ഞാനിപ്പോള്‍ സൈനബിനു അനുവദനീയം ആണോ? എനിക്കവളെ വീണ്ടും പരിണയിക്കാമോ? കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിലും അണപല്ലുകള്‍ കാണെ നബി പുഞ്ചിരിച്ചു.. എന്നിട്ട് വലംകൈ കൊണ്ട് അബുല്‍ ആസിന്റെ ഇടം കയ്യില്‍ മുറുകെ പിടിച്ചു.. ജനങ്ങള്‍ ആഹ്ലാദത്തോടെ നോക്കി നില്‍ക്കുന്നതിന്റെ ഇടയിലൂടെ മദീനയിലെ ഇടവഴികളിലൂടെ തന്റെ മരുമകന്റെ കയ്യും പിടിച്ചു ആ പിതാവ് നടന്നു.. സൈനബിന്റെ വീട്ടിലേക്ക്....

----------

പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന നബിയെയും അബുല്‍ ആസിനെയും കണ്ടു അമ്പരന്നു നില്‍ക്കുകയാണ് സൈനബ്..

"സൈനബ്.. നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു.. അബുല്‍ ആസ് മുസ്ലിമായിരിക്കുന്നു.. അവന്‍ നിന്നെ വീണ്ടും വിവാഹം ആലോചിച്ചിരിക്കുന്നു.. അല്ലയോ എന്റെ മകളെ, അവനെ വിവാഹം കഴിക്കാന്‍ നിനക്ക് സമ്മതമാണോ?"

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ പിതാവ് മകളോട് ചോദിച്ച അതേ ചോദ്യം..

പടിഞ്ഞാറ് അസ്തമിച്ച സൂര്യന്‍ സൈനബിന്റെ കവിളിലാണോ ഉദിച്ചത്? ആ വെളുത്ത കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തു.. സൈനബ് വീണ്ടും ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ കൊച്ചു പെണ്‍കുട്ടി ആവുകയായിരുന്നു..! അന്ന്, നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ആകാശപ്പന്തലിനു കീഴില്‍, മുഹാജിറുകളും അന്‍സാരികളും പ്രാര്‍ത്ഥനയുടെ പൂക്കള്‍ വര്‍ഷിക്കുന്നതിന്‍റെ നടുവില്‍, മദീനയുടെ ഭരണാധികാരിയുടെ കാര്‍മ്മികത്വത്തില്‍, ദൈവദൂതന്റെ ഇടതും വലതുമായി അദ്ദേഹത്തിന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന ആ നിമിഷത്തില്‍ അബുല്‍ ആസ് വീണ്ടും സൈനബിന്റെ ആയി.. സൈനബ് അബുല്‍ ആസിന്റെയും..!!

മക്കയില്‍ വച്ച് ഇടയ്ക്കെപ്പോഴോ എഴുതി നിര്‍ത്തേണ്ടി വന്ന ആ പ്രണയകാവ്യം അവര്‍ക്കിനി മദീനയുടെ മണ്ണില്‍ എഴുതിത്തുടങ്ങണം.. അതിനി കൂടുതല്‍ സുന്ദരമാവും.. ജാഹിലിയ്യത്തിലെ പ്രണയത്തേക്കാള്‍ സുന്ദരമായ ഇസ്ലാമിലെ പ്രണയത്തിന്റെ അതിമനോഹരകാവ്യമാവും..

----------

പക്ഷെ കാലം അതിന്റെ ചെപ്പില്‍ അവര്‍ക്കായി ഒരുപാട് മുത്തുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നില്ല.. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സൈനബ് ഈ ലോകം വെടിഞ്ഞു..

സൈനബിന്റെ ഖബറിന് മുന്നില്‍ നിന്ന് കൊണ്ട് അലിയെയും ഉമൈമയെയും ചേര്‍ത്ത് പിടിച്ചു കൊണ്ട് അബുല്‍ ആസ് വിതുമ്പുകയായിരുന്നു..

"ദൈവമാണെ, സൈനബില്ലാതെ അബുല്‍ ആസിനു കഴിയുന്നില്ല.."

നബിക്ക് അത് കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല.. നബിക്ക് മാത്രമല്ല. കണ്ടുനില്‍ക്കുന്ന ഓരോ മനുഷ്യന്റെയും കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച.. സൈനബിന്റെ വിരഹത്തില്‍ വേദന പൂണ്ടു ജീവിക്കുന്ന അബുല്‍ ആസിനെ കാണുമ്പോഴെല്ലാം നബി തന്‍റെ വിരഹവും ഓര്‍ക്കുമായിരുന്നു.. തന്റെ ഖദീജയെ ഓര്‍ക്കുമായിരുന്നു.. അവര്‍ക്കൊപ്പം സൈനബിനെയും..

ഒരു വര്‍ഷം മാത്രം.. അബുല്‍ ആസും ഈ ലോകം വെടിഞ്ഞു..

----------

അവരിപ്പോള്‍ മദീനയിലെ ഏതോ ഖബറുകളിലാണ്.. അവര്‍ കാത്തിരിക്കുകയാണ്.. രണ്ടാമത്തെ കാഹളം മുഴങ്ങുന്ന നിമിഷത്തിനായി..

എന്നിട്ട് വീണ്ടും ഒന്നിക്കണം.. അങ്ങകലെ.. പ്രപഞ്ചങ്ങള്‍ക്കുമകലെ.. ദൈവത്തിന്റെ സന്നിധിയില്‍, സ്വര്‍ഗ്ഗകന്യകമാര്‍ കുരവയിടുമ്പോള്‍, മാലാഘമാര്‍ പൂക്കള്‍ വര്‍ഷിക്കുമ്പോള്‍, താഴ്ഭാഗത്ത്‌ കൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ വച്ച് വീണ്ടും ഒന്നിക്കുന്ന ആ സുന്ദരനിമിഷത്തിനായി അവര്‍ ഇപ്പോഴും ആ ഖബറുകളില്‍ കാത്തിരിക്കുന്നുണ്ട്....

💞 അവരുടെ പ്രണയം അവസാനിക്കുന്നില്ല..

〰〰〰〰〰〰〰〰〰
ℹഇസ്ലാമ

ഉമറെന്ന ഭരണാധികാരി

സമയം മഗ്‌രിബ് കഴിഞ്ഞിരുന്നു. മരുഭൂമിയിലെ ഒറ്റപ്പെട്ട ആ കുടിലിനു മുമ്പില്‍ ഗൃഹനാഥന്‍ അസ്വസ്ഥനായി ഉലാത്തുന്നു. അത് ശ്രദ്ധിച്ച വഴിയാത്രക്കാരന്‍ വീട്ടിലേക്ക് കയറി വന്നു ചോദിച്ചു.
''എന്താ  പ്ര ശ്നം താങ്കള്‍ ഇങ്ങനെ ദുഃഖിതനാകാന്‍?😦''

''എന്‍റ ഭാര്യ അകത്ത് പ്രസവ വേദനയുമായി കിടക്കുന്നു, ഇവിടെ സഹായിക്കാനാരും ഇല്ല..കഴിക്കാന്‍ ഭക്ഷണവും ഇല്ല..😪''.

യാത്രക്കാരന്‍ ഉടന്‍ സ്ഥലം വിട്ടു.  കുറച്ചു കഴിഞ്ഞ് തന്‍റ ഭാര്യയെയും കൂട്ടി തിരിച്ചെത്തി. കൈയിലെ സഞ്ചിയില്‍ കുറച്ച് ഗോതമ്പ് പൊടിയും ഒലീവ് എണ്ണയും.

ആഗതന്‍റ ഭാര്യ വീട്ടിനകത്തേക്ക് കയറി- പ്രസവ വേദനയുമായി കഴിയുന്ന ആ സ്ത്രീയെ സഹായിക്കാന്‍.

വീട്ടുകാരനും വഴിയാത്രക്കാരനും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ ആരംഭിച്ചു🍛☕. കൂട്ടത്തില്‍ കൊച്ചു വര്‍ത്തമാനങ്ങളും.

''അല്ല, നമ്മുടെ പുതിയ  ഖലീഫയെ കുറിച്ച് എന്താ  അഭിപപ്രായം?''
''ഓ, ആളു പുലിയാണെന്നാ വെപ്പ്, പക്ഷെ ഇത്തിരി കഠിന  ഹൃദയനാ😱''...

അങ്ങനെ ലോകകാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ 
വഴിയാത്രക്കാരന്‍റ ഭാര്യ വന്നു പറഞ്ഞു.
''അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെ സുഹൃത്തിന് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത അറിയിച്ചാലും''

'അമീറുല്‍ മുഅ്മിനീന്‍'- ആ വിളി, ആ വീട്ടുകാരനില്‍ നടുക്കവും അദ്ഭുതവും  ഉണ്ടാക്കി. കാരണം അന്ന് അറബ്യയില്‍ അവരുടെ ഭരണാധികാരിയെ ആയിരുന്നു അങ്ങനെ വിളിക്കുക. തന്‍റ ഭാര്യയുടെ ഈറ്റെടുക്കുന്ന 'രാജ്ഞി'-അത് ഏര്‍പാട് ചെയ്ത ഭരണാധികാരി,  മുന്നില്‍ നിന്ന് തനിക്ക് ചപ്പാത്തി മാവ് കുഴക്കുന്ന ഖലീഫ- റോമ പേര്‍ഷ്യ സാമ്രാജ്യങ്ങളുടെ ഭരണാധിപന്‍.. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഗൃഹനാഥന്‍റ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു
-തന്‍റ മുന്നില്‍ നില്‍ക്കുന്ന ഖലീഫ ഉമര്‍(റ) നോടുള്ള സ്നേഹവും ബഹുമാനവും കൊണ്‌ട്..

അതെ, അതായിരുന്നു ഖലീഫ  ഉമര്‍ (റ) ❤

ഉമര്‍(റ)ന്‍റ ത്യാഗത്തിന്‍റയും നന്‍മയുടെയും ഈ ചരിത്രം  ഷെയര്‍ ചെയ്യല്‍ വലിയൊരു പുണ്യം തന്നെ ആണ്. കാരണം ഇതുവായിച്ചു ആരെങ്കിലും  നന്‍മ ചെയ്താല്‍ താങ്കളും പ്രതിഫലാര്‍ഹനാണ്.😊

മാതാ പിതാക്കൾ നമ്മുടെ തണലാണ്‌

കരുതല്‍ ❞

മകന്‍ : ഹലോ ഉമ്മാ , ഞാനിന്നു കുറച്ചു നേരം വൈകും ട്ടാ..

ഉമ്മ : മോനെ നീ എവിടാടാ ഇപ്പൊ...?

മകന്‍ : ഞാന്‍ ഫ്രെണ്ട്സിന്റെ കൂടെ ടൌണിലാ , ഫുഡ് ഞാന്‍ ഇവിടുന്നു കഴിച്ചോളാം.

ഉമ്മ : മോനെ ഉപ്പച്ചി അറിഞ്ഞാല്‍ ചീത്ത കേള്‍ക്കുംട്ടോ..

മകന്‍ : ഉമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നിര്‍ത്ത്, പ്ലീസ്..

ഉമ്മ : ഉം..

ഉപ്പ : അവനെവിടെ പോയെടി ഇത്രേം നേരമായല്ലോ..?

ഉമ്മ : അവന്‍ ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും..

ഉപ്പ : അവനോടു ഞാന്‍ പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കറങ്ങരുതെന്നു ,ഹും അവന്‍ ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കാം ഞാന്‍.

ഉമ്മ : ദേ നിങ്ങളൊന്നും ചെയ്യണ്ട അവനെ , വെറുതെ അവനെ വിഷമിപ്പിക്കണ്ടാട്ടോ..

അങ്ങനെ നേരം ഒരുപാട് വൈകി അവനെത്തി , ലൈറ്റെ അണച്ചിരുന്നു
എല്ലാരും ഉറങ്ങി , അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഉമ്മറത്ത് കിടന്നു , സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു...

പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു , അവന്‍ അറ്റന്റ് ചെയ്തു : "ഹലോ "

" മോനെ നീ എവിടെടാ ഉമ്മച്ചി കുറെനെരായിട്ടോ കാത്തിരിക്കുന്നു "

അവന്റെ മനസ്സൊന്നു പിടഞ്ഞു , സങ്കടം വന്നു , കണ്ണുകള്‍ നിറഞ്ഞു , ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന ഉമ്മ. അത് ഉമ്മയ്ക്ക് മാത്രമേ കഴിയൂ...

താന്‍ പുറത്തുണ്ടെന്ന് പറഞ്ഞു..

ഉമ്മ കതകു തുറന്നു.. (അവന്‍ അകത്തു കടന്നു , റൂമിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു "ഉപ്പ എണീറ്റാലോ ..?")

അങ്ങനെയവന്‍ നിദ്രയിലേക്ക് യാത്രയായി...

ഉമ്മയും ശബ്ദമുണ്ടാക്കാതെ റൂമിലേക്ക് നീങ്ങി ഉപ്പയുടെ അരികില്‍ കിടന്നു 
അപ്പോളതാ ഒരു ശബ്ദം : "അവന്‍ വന്നോടി ..? , വല്ലതും കഴിച്ചിട്ടുണ്ടോ അവന്‍...?

ഉമ്മ ഉടനെപറഞ്ഞു : ഇങ്ങളല്ലേ അവന്റെ മുന്നില്‍ മസിലു പിടിച്ചു നടക്കുന്നെ , എന്നിട്ടിപ്പോ..? !

ഉടനെ മറുപടി : " എടീ അവന്ക്ക് നമ്മളല്ലേ ഉള്ളൂ , അവനെന്റെ അല്ലെ ചോര , എനിക്കറിയാം അവനെ. കുറച്ചൊക്കെ ഉപദേശിച്ചില്ലേല്‍ നമുക്ക് കൈവിട്ടു പോകില്ലെടി നമ്മുടെ പൊന്നുമോനെ...!!! ?

അതെ , ഇവരെയാണോ നമ്മള്‍ വൃദ്ധസദനങ്ങള്‍ക്ക് നല്‍കുന്നത്...?
മാതാവിലൂടെ സ്നേഹം തുടിക്കുമ്പോള്‍ പിതാവിലൂടെ സംരക്ഷണം അനുഭവിക്കുന്നതാണ് കുടുംബം...
ഇവരാണ് നമ്മുടെ നിധി , അതിന്റെ വില നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ പെട്ടന്നു മനസ്സിലാകൂ..

അതുകൊണ്ട് എന്നന്നേക്കും നഷ്ട്ടമാകും മുമ്പേ സ്നേഹിക്കുക , വാരിയെടുക്കുക , അവര്‍ക്ക് കൈ താങ്ങാകുക.....

2015 മേയ് 22, വെള്ളിയാഴ്‌ച

ഖലീൽ തങ്ങളുടെ യാത്രാനുഭവം ഭഗം 1

മലപ്പുറം മഅദിന്‍ അക്കാഡമിയുടെ 20ാം വാര്‍ഷിക പരിപാടിയായ വൈസനീയത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ തന്റെ യാത്രാനുഭവങ്ങള്‍ സിറാജ്‌ലൈവുമായി പങ്കുവെക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കൊച്ചുദ്വീപായ മയോട്ടയില്‍ നടന്ന റജബ് ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് തങ്ങളായിരുന്നു. അവിടത്തെ അനുഭവങ്ങളാണ് ആദ്യ എപ്പിസോഡില്‍… ഭൂപടത്തില്‍ മയോട്ടെ ഒരു ചെറു തരിയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൊസാംബിക് ചാനലിലെ ഈ കൊച്ചുദ്വീപ് കണ്ടെത്താന്‍ ഗൂഗില്‍ മാപ്പില്‍ നല്ലവണ്ണം സൂം ചെയ്യുകതന്നെവേണം. മഡഗാസ്‌കറിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തിനും മൊസാംബിക്കിന്റെ വടക്കു കിഴക്കന്‍ ഭാഗത്തിനുമിടയില്‍ ചിതറിക്കിടക്കുന്ന മയോട്ടെക്ക് കാലാവസ്ഥകൊണ്ടും പ്രകൃതി വിഭവങ്ങളാലും കേരളത്തോട് ഏറെ സാമ്യമുണ്ട്. തെങ്ങും വാഴയും കപ്പയും നെല്‍കൃഷിയും പച്ചപ്പും മലനിരകളും മഴയുമെല്ലാം കേരളത്തെ ഓര്‍മിപ്പിക്കുന്നു. സുന്ദരമായ ബീച്ചുകളും ആകാശത്തിന്റെയും കടലിന്റെയും നീലിമ പടര്‍ത്തുന്ന ദൃശ്യ വിസ്മയവും 374 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള മയോട്ടെയെ അവിസ്മരണീയമാക്കുന്നു. പക്ഷെ, ചരിത്രത്തില്‍ മരണത്തിന്റെ ദ്വീപാണു മയോട്ടെ. ജസീറതുല്‍ മൗത്. അങ്ങിനെയാണ് പഴമക്കാര്‍ വിളിച്ചത്. വെറുതെയായിരുന്നില്ല ഇത്. മയോട്ടെക്കു ചുറ്റും കടലില്‍ പതുങ്ങി നില്‍ക്കുന്ന കല്‍ക്കെട്ടുകള്‍ ഇവിടേക്കുള്ള ഏതു യാത്രയെയും ഭീതിതമാക്കി. കച്ചവടക്കപ്പലുകളും അധിനിവേശ സേനകളും അഭയാര്‍ത്ഥികളുമെല്ലാം ഈ കല്‍മതിലില്‍ തട്ടിത്തകര്‍ന്നു. ദ്വീപിനു ചുറ്റും സുന്ദരമായ ലഗൂണ്‍. അതുകഴിഞ്ഞ് നിലയില്ലാ കടല്‍. പിന്നീട് ചുറ്റുമതില്‍പോലെ കല്‍ക്കെട്ട്. മയോട്ടെയില്‍ നിന്ന് കൊമോറസിലേക്കു പറക്കുമ്പോള്‍ ആ കല്‍ക്കെട്ടുകള്‍ വളരെ അടുത്തുകണ്ടു. വിദഗ്ധനായ ഒരു ആര്‍ക്കിടെക്ട് രൂപകല്‍പന ചെയ്ത വൃത്താകൃതിയിലുള്ള മതിലിനെപ്പോലെ തോന്നിച്ചു അവ. മയോട്ടെയിലേക്ക് അടുക്കാന്‍ ഇടയ്ക്കിടെ കല്‍ക്കെട്ടില്ലാത്ത ഭാഗങ്ങളുണ്ട്. ഇതിലൂടെയാണു കപ്പലുകളും ബോട്ടുകളുമെല്ലാം അകത്തു കയറേണ്ടത്. എന്നാല്‍ അപരിചിതരായ നാവികര്‍ക്ക് ഈ മതില്‍ക്കെട്ടുകളില്‍ തങ്ങളുടെ തുഴയവസാനിപ്പിക്കേണ്ടി വന്നു. ആഴക്കടലില്‍ പൊങ്ങി നില്‍ക്കുന്ന ഇവയില്‍ തട്ടി കപ്പലുകള്‍ തകര്‍ന്നു. നിലയില്ലാക്കയത്തില്‍ പിന്നീട് മരണം തന്നെ അഭയം. പുരാതന കാലം മുതല്‍ തന്നെ തിരക്കുപിടിച്ച കടല്‍വഴിയായിരുന്ന ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഈ ഭാഗം നാവികരുടെ പേടി സ്വപ്നമായിരുന്നു. അങ്ങിനെയാണ് പ്രകൃതി മനോഹരമായ മയോട്ടെ മരണത്തിന്റെ അടയാളമാകുന്നത്. ഇന്നും മറ്റൊരര്‍ത്ഥത്തില്‍ മയോട്ടെക്കു ചുറ്റുമുള്ള കടല്‍ വലിയൊരു ഖബറിടമാണ്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ മയോട്ടെയിലേക്ക് വിസയും മറ്റുമില്ലാതെ എത്തിപ്പെടാന്‍ ശ്രമിക്കുന്ന ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ബോട്ടുകളും വള്ളങ്ങളും മറിഞ്ഞ് ആയിരങ്ങളാണ് ഓരോ വര്‍ഷവും മരിക്കുന്നത്. ഇതെല്ലാമറിഞ്ഞിട്ടും യൂറോപ്പിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളും ആനുകൂല്യങ്ങളും മെച്ചപ്പെട്ട ജീവിതവും മോഹിച്ച് ആഫ്രിക്കക്കാര്‍ ഇവിടേക്ക് തുഴയെറിയുന്നു. ഫ്രഞ്ച് അധിനിവേഷത്തോടെയാണ് ജസീറതുല്‍ മൗത് മയോട്ടെയായി മാറിയത്. മയോട്ടെയപ്പറ്റി ആദ്യമായി കേള്‍ക്കുന്നത് കഴിഞ്ഞ സെപ്തംബറില്‍ യൂറോപ്യന്‍ പര്യടനത്തിനിടെ പാരീസിലെത്തിയപ്പോഴാണ്. അവിടെ മഅ്ദിന്‍ സംഘത്തിന് സ്വീകരണമൊരുക്കിയ ജമലുല്ലൈലി സാദാത്ത് അസോസിയേഷന്റെ ഭാരവാഹിയും മയോട്ടയില്‍ കുടുംബ വേരുകളുള്ള വ്യക്തിത്വവുമായ ഹബീബ് മുഹ്‌യിദ്ധീന്‍ ജമലുല്ലൈലി തന്റെ ജന്മനാടിനെപ്പറ്റി വിശദീകരിച്ചു. മതപരമായും സാംസ്‌കാരികമായും പാരമ്പര്യ ഇസ്‌ലാമിക ജീവിതം പിന്തുടരുന്ന മയോട്ടെയെപ്പറ്റി അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു. എല്ലാ വര്‍ഷവും റജബില്‍ നടക്കുന്ന ആത്മീയ മജ്‌ലിസിനെക്കുറിച്ച് പറഞ്ഞ് അടുത്ത വര്‍ഷം നിര്‍ബന്ധമായും സംബന്ധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വൈസനിയം ഉദ്ഘാടനവും മറ്റു തിരക്കുകളുമൊക്കെ കാരണം ഈ യാത്ര അടുത്ത വര്‍ഷത്തേക്കു നീട്ടാമെന്നായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍, മയോട്ടെയില്‍ റജബ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്ന മുല്‍തഖ അന്നൂര്‍ പ്രധാന ഭാരവാഹി യൂനുസ് മുഖദ്ദര്‍ കഴിഞ്ഞ മാസം മഅ്ദിനില്‍ നേരിട്ടെത്തി. മയോട്ടയിലെ ചിറോങി പട്ടണത്തിന്റെ മേയര്‍ ഹനീമ ഇബ്രാഹീമിന്റെ ഔദ്യോഗിക ക്ഷണവുമായാണ് അദ്ദേഹം വന്നത്. ഫ്രഞ്ച് സര്‍ക്കാറിന്റെ കൂടി അറിവോടെയുള്ള പരിപാടിയായതുകൊണ്ടാവാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പോണ്ടിച്ചേരി ഫ്രാന്‍സ് എംബസിയില്‍ നിന്ന് വിസ ലഭിച്ചു. ഇന്ത്യയില്‍ നിന്ന് മയോട്ടെയിലേക്ക് മുംബൈ വഴിയോ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയോ ആണ് എളുപ്പം. ദുബൈ വഴി കെനിയന്‍ തലസ്ഥാനമായ നൈറോബിയിലെത്തിയാണ് ഞങ്ങള്‍ മയോട്ടയിലെത്തിയത്. ദുബൈയില്‍ നിന്ന് അഞ്ചര മണിക്കൂര്‍ നൈറോബിയിലേക്ക്. അവിടുന്ന് രണ്ട് മണിക്കൂര്‍ 15 മിനുറ്റ് മയോട്ടയിലേക്ക്. മയോട്ടയുടെ ഭാഗമായ പാമാന്‍സി എന്ന ചെറുദ്വീപിലെ സൗസിയിലാണ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. ചെറുതെങ്കിലും അതിമനോഹരമാണ് വിമാനത്താവളം. ഒരറ്റം കടലിലേക്ക് തളളിനില്‍ക്കുന്നു. ലാന്റിംഗില്‍ വിമാനം കടലിലേക്കാണോ ഇറങ്ങുന്നതെന്നു പേടിയാകും. ആസ്‌ട്രേലിയയിലെ സിഡ്‌നിയിലെയും സിംഗപ്പൂരിലേയും വിമാനത്താവളങ്ങളാണ് ഇതു പോലെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അറ്റമില്ലാ കടലിന്റെ നിറഞ്ഞ നീലയില്‍ പച്ചപ്പൊട്ട്. ആകാശത്തിന്റെയും കടല്‍ത്തട്ടിന്റെയും എല്ലാ മനോഹാരിതയും ഉള്ളിലൊളിപ്പിച്ച് വെട്ടിത്തിളങ്ങുന്ന ലഗൂണ്‍. കിളിപ്പച്ച നിറത്തിലുള്ള പുല്‍നിരകള്‍ പൊതിഞ്ഞ മലനിരകള്‍. വിമാനത്തില്‍ നിന്നുള്ള മയോട്ടെയുടെ കാഴ്ചയാണിത്. എമിഗ്രേഷന്‍ ചെക്കിംഗ് വളരെ കണിശമാണ്. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍പ്പെട്ട കോമറോസ് ഉള്‍പ്പെടെ തൊട്ടടുത്ത് കിടക്കുന്ന ദ്വീപുകളില്‍ നിന്ന് കരവഴിയും കടല്‍ വഴിയും ആളുകള്‍ മയോട്ടെയിലേക്കെത്താന്‍ ശ്രമിക്കുന്നതിനാല്‍ പരിശോധനയില്‍ ഒരു വിട്ടുവീഴ്ചയുമില്ല. താന്‍സാനിയ, കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നത്. ഇത്തരം ആളുകളെ പ്രത്യേകമായി പരിശോധിക്കുന്നു. സൗസി വിമാനത്താവളത്തില്‍ മുല്‍തഖന്നൂര്‍ നേതാക്കള്‍ വലിയ സ്വീകരണം ഒരുക്കിയിരുന്നു. എനിക്കുമുന്നേയെത്തിയ പാരീസ് ഗ്രാന്റ് മസ്ജിദ് ഇമാം അബ്ദുല്‍ മുത്വലിബ് അല്‍ ജല്ലാനിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്ന കൊച്ചു ദ്വീപായ പമാന്‍സിയില്‍ നിന്ന് ചങ്ങാടം വഴി പ്രധാന ദ്വീപായ മമൗദ്‌സുവിലെത്തി. ഹാര്‍ബറില്‍ ഇസ്‌ലാമിക് സ്‌കൂളിലെ കുട്ടികളടക്കം നൂറൂകണക്കിനു പേര്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. റജബ് ഫെസ്റ്റിന്റെ ഉദ്ഘാടനവേദിയായ ചിറോങിയിലായിലേക്ക് ഇവിടെ നിന്ന് മുക്കാല്‍ മണിക്കൂര്‍ യാത്രചെയ്യണം. മൊസാംബിക് ചാനല്‍ കിഴക്കന്‍ ആഫ്രിക്കയിലെ മൊസാംബികിനും മഡഗാസ്‌കറിനും ഇടയിലുള്ള കടലിനെ മൊസാംബിക് ചാനല്‍ എന്നാണു വിളിക്കുക. 1000 നോട്ടിക് മൈല്‍ നീളവും 250 നോട്ടിക് മൈല്‍ വീതിയുമുള്ള ഇത് ചരിത്രത്തില്‍ തിരക്കുപിടിച്ച കപ്പല്‍പ്പാതയായിരുന്നു. പേര്‍ഷ്യയില്‍ നിന്നും അറബ് നാടുകളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമെല്ലാമുള്ള ചരക്കുകപ്പലുകള്‍ ഈ കടലിടുക്കിനെ തിരക്കുപിടിച്ചതാക്കി. ഇന്ത്യന്‍ മഹാസുദ്രത്തില്‍ ബിസിനസ് യാത്രകളുടെ ഹൃദയമായി മാറി ഈ ആഫ്രിക്കന്‍ തീരം. കച്ചവടത്തില്‍ അറബികളുടെ കുത്തകയായിരുന്ന ഈ പ്രദേശം വാസ്‌കോഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള വരവോടെ യൂറോപ്യന്മാരുടെ ശ്രദ്ധാകേന്ദ്രമായി. പോര്‍ച്ചുഗലില്‍ നിന്ന് പുറപ്പെട്ട് ദക്ഷിണാഫ്രിക്കയിലെ ഗുഡ്‌ഹോപ് മുനമ്പ് ചുറ്റി മൊസാംബിക് ചാനല്‍ വഴിയാണ് ഗാമ കോഴിക്കേട്ടേക്കു മുന്നേറിയത്. 1869ല്‍ ഫ്രാന്‍സിന്റെ സഹകരണത്തോടെ ഈജിപ്തില്‍ സൂയസ് കനാല്‍ തുറന്നുകൊടുക്കുന്നതു വരെ യൂറോപ്പിലേക്കും അമേരിക്കന്‍ നാടുകളിലേക്കുമുള്ള കച്ചവട-നാവിക കപ്പലുകള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മൊസാംബിക് ചാനലീലൂടെയായിരുന്നു കടന്നു പോയിരുന്നത്. ചരിത്രത്തിലെ ഈ പ്രാധാന്യത്തിനപ്പുറം വര്‍ത്തമാനത്തിലും മൊസാംബിക് ചാനല്‍ തന്ത്രപ്രധാനമായതാണ്. അമേരിക്ക, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളെല്ലാം ഈ പ്രദേശത്തെ വളരെ ശ്രദ്ധയോടെയാണു വീക്ഷിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യങ്ങളില്‍ ഇറാനും താല്‍പര്യമുണ്ട്. ഏറെ പുരാതന കാലം മുതലെ ഇറാനുമായി മൊസാംബിക് ചാനലിനു ബന്ധമുണ്ട്. പുതിയ അന്താരാഷ്ട്രീയ ചുറ്റുപാടില്‍ ഈ സ്വാധീനം ഒട്ടും കുറയാതെ നോക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള ഈ മേഖലയിലെ താല്‍പര്യത്തിന് ഈ ഇറാന്‍പേടി കൂടി ഒരു കാരണമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുടെ മൊസാംബിക് ചാനലിലെ താത്പര്യം ഏറെ ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യക്കു ചുറ്റും തങ്ങള്‍ക്കു സ്വാധീനമുള്ള രാജ്യങ്ങളുടെ വലയമുണ്ടാക്കുകയെന്നതാണ് ചൈനയുടെ നയം. ഇത് രാജ്യത്തിന്റെ അഖണ്ഡതക്കു തന്നെ ഭീഷണിയാകുമെന്ന ഭീതി നയതന്ത്രതലങ്ങളിലുണ്ട്. അതുകൊണ്ടു തന്നെയാണ് ഈമാസം ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മേഖലയിലെ നിരീക്ഷണത്തിന് ഫ്രാന്‍സുമായി സഹകരിക്കുന്ന കരാറുണ്ടാക്കിയത്. മയോട്ട കേന്ദ്രമായി ഫ്രാന്‍സിനുള്ള സൗകര്യങ്ങള്‍ പങ്കുവെക്കാനുദ്ധേശിച്ചുള്ളതാണ് കരാര്‍. കൊമോറസ് മയോട്ടെയെപ്പറ്റി പറയുമ്പോള്‍ കൊമോറസിെന പരാമര്‍ശിക്കാതെ വയ്യി. മറ്റൊരര്‍ത്ഥത്തില്‍ ഇന്നും കൊമോറസുകാരില്‍ ഒരു വിഭാഗം മയോട്ടയെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായാണ് കാണുനന്നത്. ഗ്രാന്റ് കൊമോര്‍, മൊഹേലി, അന്‍ജുവാന്‍, മയോട്ടെ എന്നിങ്ങനെ മൊസാംബിക് ചാനലിലെ നാലു ചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് ചരിത്രത്തിലെ കൊമോറസ്. ഫ്രാന്‍സിന്റെ കോളനികളായിരുന്ന ഇവിടെ നടന്ന വോട്ടെടുപ്പില്‍ മയോട്ടെയല്ലാത്ത മൂന്നു ദ്വീപുകളും ഫ്രാന്‍സില്‍ നിന്നു സ്വാതന്ത്രൃമാവാന്‍ വോട്ടു ചെയ്തപ്പോള്‍ മയോട്ടെ മാത്രം ഫ്രാന്‍സിനു അനുകൂലമായി വോട്ടു ചെയ്തു. 95 ശതമാനം മയോട്ടെക്കാരും ഫ്രാന്‍സിനു കീഴിലാകണമെന്ന് അഭിപ്രായപ്പെട്ടു. ജീവിത വളര്‍ച്ചയുടെ കാര്യത്തിലും പുരോഗതിയുടെ വിഷയത്തിലും മയോട്ടെയുടെ തീരുമാനം ശരിയായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. കാരണം ലോകത്തിലെ ഏറ്റവും ദാരിദ്ര്യം പിടിച്ച രാജ്യങ്ങളില്‍ പെട്ടതാണ് കൊമോറസ് ഇന്ന്. തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് ജനസംഖ്യയിലെ ഭൂരിപക്ഷവും കഷ്ടപ്പെടുന്നു. നൂറ് യൂറോയിലും താഴെയാണ് ശരാശരി മാസക്കൂലി. എന്നാല്‍ മയോട്ടെയില്‍ ഇത് 1457 യൂറോയാണ്. രാഷ്ട്രീയ അസ്ഥിരതയും പട്ടിണിയും ഒട്ടും ആശാവഹമല്ലാത്ത ജീവിത സാഹചര്യങ്ങളുമാണ് കൊമോറസുകാരെ മയോട്ടെയിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്വാസ ക്വാസ എന്ന് വിളിക്കുന്ന കൊച്ചു വളളങ്ങളില്‍ കുത്തി നിറച്ച് അഭയാര്‍ത്ഥികളെപ്പോലെ അവര്‍ 70 കിലോമീറ്റര്‍ ദൂരമുള്ള മയോട്ടെയുടെ തീരങ്ങളിലെത്തുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 212694 ആണ് മയെട്ടെയിലെ ജനസംഖ്യ. ഇതു കൂടാതെ 45000 അനധികൃത കുടിയേറ്റക്കാര്‍ വേറെയുണ്ടെന്നാണ് പറയപ്പെടുന്നത്. മയോട്ടെയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് യൂറോപ്യന്‍ പൗരത്വവും ആനുകൂല്യങ്ങളും കിട്ടുമെന്നതിനാല്‍ ഗര്‍ഭിണികള്‍ മയോട്ടെയിലെത്തിപ്പെടാന്‍ ശ്രമിക്കുന്നു. ഇതിനായി പ്രത്യേക ഏജന്റുമാരുണ്ട്. ചുരുങ്ങിയത് 300 യൂറോയാണ് ഈ മനുഷ്യക്കടത്തിനു കൊടുക്കേണ്ടത്. ഈ യാത്രയിലാണ് പലപ്പോഴും അപകടങ്ങളുണ്ടായി ആളുകള്‍ മരിക്കുന്നത്. വര്‍ഷം ആയിരത്തോളം പേര്‍ ഇങ്ങനെ മരിക്കുന്നെന്നാണു കണക്ക്. ഇങ്ങനെയുള്ളഅനധികൃത കൂടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം ഡിപ്പാര്‍ട്ടുമെന്റുകള്‍ മയോട്ടെയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത വിസാ നിയമങ്ങളും കടലിലെ പെട്രോളിംഗു അടക്കമുള്ള നടപടികള്‍ അവര്‍ സ്വീകരിക്കുന്നു. എന്നാല്‍, മനുഷ്യക്കടത്തുകാര്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു. കൊമോറസുമായിച്ചേര്‍ന്ന സംഭവ ബഹുലമായ സാമൂഹിക-രാഷ്ട്രീയ ചരിത്രം പറയാനുണ്ട് മയോട്ടെക്ക്. കേരളത്തിന്റെ തീരത്തോളമെത്തുന്ന ആ കഥകള്‍ രണ്ടാം ഭാഗത്തില്‍.

● Read more ► http://www.sirajlive.com/2015/05/22/181412.html
© ‪#‎SirajDaily‬