2016 ജനുവരി 4, തിങ്കളാഴ്‌ച

എന്താണ് ഹിജാമ തെറാപ്പി ?


അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ നില നിന്നിരുന്ന  ചികിത്സാ രീതിയാണ് ഹിജാമ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കൻ യൂറോപ്യൻ  രാജ്യങ്ങളില്‍  ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി  പ്രചരിച്ചുകൊണ്ടിരിക്കുന്നു.

ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സക്കാണ് ഹിജാമ തെറാപ്പി എന്ന് പറയുന്നത്. വളരെ പ്രാചീന കാലം മുതല്‍ തന്നെ ഈ ചികിത്സാ രീതി നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. മുത്ത് നബി (സ്വ)  പ്രോത്സാഹനം നല്‍കിയ ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തില്‍ രക്ത സഞ്ചാരമില്ലാത്തതാണ് 70ശതമാനം രോഗങ്ങളുടെയും കാരണമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന  ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. പുതിയ ജീവിത ശൈലിയിലൂടെയും  ഭക്ഷണ രീതികളിലൂടെയും മരുന്നുകളിലൂടെയും രക്തധമനികളില്‍ വന്നടിഞ്ഞിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും പുതിയ രക്തം കൊണ്ടുവരാനും ഹിജാമ തെറാപ്പി സഹായകമാണ്. യൂനാനി വൈദ്യ ചികിത്സയുടെ ഒരു ഭാഗമായാണ് ഇപ്പോൾ ഹിജാമ തെറാപ്പി വികസിച്ചു വരുന്നത്.

മുത്ത് നബി (സ്വ)  ഹിജാമ  ചെയ്യാന്‍ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് അരുളി:''നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സ'' (ബുഖാരി 5371).

'ഹിജാമ ചികിത്സയില്‍ നിങ്ങള്‍ക്ക് രോഗ ശമനമുണ്ടെ'ന്നും അവിടുന്ന് പറഞ്ഞു.  രോഗം അതിന്റെ വിപരീതം കൊണ്ടാണ് ചികിത്സിക്കേണ്ടതെന്ന  ഇമാം ഗസ്സാലിയുടെ നിരീക്ഷണം ഹിജാമയെ സംബന്ധിച്ചേടത്തോളം പ്രസക്തമാണ്. രക്തമാണ് എല്ലാ രോഗങ്ങളുടെയും മുഖ്യ ഹേതു. രോഗഹേതുകമായ ദുഷിച്ച രക്തത്തെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയാണ് രോഗം അതിന്റെ വിപരീതം കൊണ്ട് ചികിത്സിക്കുക എന്നതിന്റെ വിവക്ഷ.

നബി (സ) പറഞ്ഞു: ''മൂന്ന് തരത്തിലൂടെയാണ് ചികിത്സ. ഹിജാമ, തേന്‍ കഴിക്കല്‍, തീ കൊണ്ട് ചാപ്പ കുത്തല്‍ എന്നിവയാണത്. എന്നാല്‍ തീ കൊണ്ട് ചികിത്സിക്കുന്നത് ഞാന്‍ എന്റെ സമുദായത്തിന് നിരോധിച്ചിരിക്കുന്നു.'' നബി (സ) തന്നെയും ഹിജാമ ചികിത്സക്ക് വിധേയമായിരുന്നതായി പ്രബലമായ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
 
ഹിജാമ തെറാപ്പി എങ്ങനെ?

വലിച്ചെടുക്കുക എന്ന അര്‍ഥം വരുന്ന ഹജ്മ് എന്ന വാക്കില്‍ നിന്നുള്ളതാണ് ഹിജാമ എന്ന അറബി പദം. മുന്‍കാലങ്ങളില്‍ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി അവിടെ മൃഗങ്ങളുടെ കൊമ്പുകള്‍ അമര്‍ത്തിവെച്ച് രക്തം വലിച്ചെടുത്തായിരുന്നു ഹിജാമ ചികിത്സ ചെയ്തിരുന്നത്. അങ്ങനെയാണ് ഇതിന് കൊമ്പ് ചികിത്സ എന്നും പേര് വന്നത്. അട്ടകളെ ഉപയോഗിച്ച് ശരീരത്തിലെ വ്രണങ്ങളില്‍ നിന്ന് രക്തം ഊറ്റി വലിച്ചെടുക്കുന്ന രീതി ആയുര്‍വേദത്തില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.

ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്കം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നല്‍കുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.

കഴുത്ത് വേദന, മുട്ട് വേദന, സന്ധികളില്‍ വേദന തുടങ്ങിയവ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്ക് കണക്കെ ആശ്വാസം തരുന്നതാണ് ഹിജാമ തെറാപ്പി. ശരീരത്തില്‍ കട്ട പിടിച്ചു കിടക്കുന്ന രക്തം ഒഴിവാക്കിയാല്‍ തന്നെ ശരീരത്തിനും മനസ്സിനുമുണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കുക സാധ്യമല്ല. വിദഗ്ധനായ ഒരു ഹിജാമ തെറാപിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഓരോ രോഗത്തിനും ശരീരത്തിലെ വ്യത്യസ്ത പോയിന്റുകളില്‍ നിന്നാണ് രക്തം വലിച്ചെടുക്കേണ്ടത്. പുറം വേദന, സന്ധി വേദന, വിഷാദം, മാനസിക സംഘര്‍ഷം, മൈഗ്രെയ്ന്‍, കഴുത്ത് വേദന, വിവിധ തരം ചര്‍മ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളായ പ്രഷര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവക്കും, വിട്ടുമാറാത്ത തലവേദന, അലര്‍ജി, മറവി, സോറിയാസിസ്, വെരിക്കോസിസ് എന്നിവക്കും  ഹിജാമ ഏറെ ഫലപ്രദമാണ്

ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ നമുക്ക് ഒരു ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി പരീക്ഷിച്ച് നോക്കാം. ആരോഗ്യ പരിരക്ഷയില്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും

ഹിജാമയെ കുറിച്ച് മുത്ത്‌ നബി (സ്വ) പറഞ്ഞു

അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി (സ്വ) അരുളി "നിങ്ങൾ ചികിത്സിക്കുന്നവയിൽ ഏതിലെങ്കിലും വല്ല ഗുണവുമുണ്ടെങ്കിൽ അത് ഹിജാമ: ചെയ്യുന്നതിലാണ്" (അബൂ ദാവൂദ് 10/ 346)

മുത്ത് നബി (സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു "ഹിജാമ ചെയ്യുന്നവൻ എത്ര നല്ല മനുഷ്യനാണ്, അവൻ അശുദ്ധ രക്തം കളയുന്നു, നട്ടെല്ലിനു ആശ്വാസം നൽകുന്നു, കണ്ണിനു തെളിച്ചമുണ്ടാക്കുന്നു" ഇബ്നു അബ്ബാസ് (റ) പറയുന്നു; മുത്ത്‌ നബി(സ്വ) യെ ആകാശാരോഹണം ചെയ്യിക്കപ്പെട്ടപ്പോൾ മലക്കുകളുടെ ഓരോ സംഘത്തിനടുത്തു കൂടി കടന്നു പോകുമ്പോഴും അവർ പറയുമായിരുന്നു 'അങ്ങ് ഹിജാമ ചെയ്യുന്നത് കണിശമാക്കുക' (തിർമിദി 7 / 376)

അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി (സ്വ) അരുളി "ചാന്ദ്ര മാസത്തിലെ പതിനേഴു , പത്തൊൻപത്, ഇരുപത്തി ഒന്ന് എന്നീ ദിവസങ്ങളിൽ ആരെങ്കിലും ഹിജാമ ചെയ്‌താൽ അത് സകല രോഗങ്ങൾക്കും ശമനമാകുന്നതാണ്" (അബൂ ദാവൂദ്, 102 / 532)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ