2015 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഗര്‍ഭ നിര്‍ധാരണവും ഗര്‍ഭപാത്രം നീക്കലും ഇസ്‌ലാം എങ്ങനെ കാണുന്നു


♠ Posted by Muhammad Sajeer Bukhari
പശ്ചിമബംഗാളിലെ മാള്‍ഡയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്ത മനസാക്ഷിയുള്ളവരെ മുഴുവന്‍ നടുക്കുന്നതായിരുന്നു. തുറസായ സ്ഥലത്തു വെച്ചു ഒരു ദിവസം തന്നെ 103 സ്ത്രീകളെ വന്ധ്യംകരണം ചെയ്തെന്നായിരുന്നു വാര്‍ത്ത. ഒരു ദിവസം ഇരുപത്തിയഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ വന്ധ്യംകരണത്തിനു വിധേയമാക്കരുതെന്നു നിയമം ഉണ്ടായിരി­ക്കേയാണിത്‌ എന്നത് കൊണ്ടല്ല ഇത് വാര്‍ത്തയായത്. മറിച്ച്, പലരും ദിവസങ്ങളോളം അനസ്തേഷ്യയില്‍ നിന്നും മോചിതരായില്ല എന്നത് കൊണ്ടായിരുന്നു. ഈ സംഭവം വിരല്‍ ചൂണ്ടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്; ബോധപൂര്‍വം ഗര്‍ഭധാരണം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു എന്നത്. പല രീതികളും ഇതിനായി പ്രയോഗിക്കുന്നുണ്ട്. അണ്ഡവും ബീജവും സംയോഗം ചെയ്ത് ഉണ്ടാകുന്ന സൈഗോട്ട് ഗര്‍ഭപാത്രത്തിന്‍റെ ലൈനിംഗിനോടു സ്വയം ഒട്ടിനില്‍ക്കുകയും അവിടെ വളരുകയും ചെയ്യുന്നതു കൊണ്ടാണല്ലോ ഗര്‍ഭധാരണം ഉണ്ടാകുന്നത്. അതൊഴിവാക്കാന്‍ സ്വീകരിച്ചിട്ടുള്ള യോനീബാഹ്യ ബീജവിസര്‍ജനം, ഗർഭഛിദ്രം ഗര്‍ഭപിണ്ഡം നീക്കം ചെയ്യുന്നതിനുള്ള ഗുളിക കഴിപ്പിക്കുക തുടങ്ങിയ രീതികളാണ് ഇതു വരെ വിവരിച്ചത്. മറ്റു അടിസ്ഥാനരീതികള്‍ ഇങ്ങനെ സംഗ്രഹിക്കാം. · ബീജം അണ്ഡത്തില്‍ എത്താതിരിക്കുന്നതിന് സ്ത്രിക്കും പുരുഷനും കോണ്ഡം, ഡയാഫ്ര, സെര്‍വിക്കല്‍ ക്യാപ് തുടങ്ങിയ തടസ്സപ്പെടുത്തല്‍ രീതികള്‍ ഉപയോഗിക്കാം. ഇവ താത്കാലിക ഗര്‍ഭ നിര്‍ധാരണത്തിനുള്ള മാര്‍ഗങ്ങളാണ്. · സ്ത്രീ അണ്ഡവും പുരുഷ ബീജവും ഉല്‍പാദിപ്പിക്കാതിരിക്കുക. ഇതിന് ഹോര്‍മോണ്‍ രീതികളായ ഗര്‍ഭനിരോധ ഗുളികകള്‍ തൊലിക്കടിയില്‍ ഇഞ്ചക്ഷന്‍, ഇംപ്ലാന്‍റ് എന്നിവ ചെയ്യുന്നു. ഇരുവര്‍ക്കും പ്രത്യൂല്‍പാദനം തടയാന്‍ കഴിയുന്ന കുത്തിവയ്പ്പുകളുണ്ട്. · സൈഗോട്ട് ഗര്‍ഭാശയ ഭിത്തിയില്‍ ഒട്ടിച്ചേരുന്നത് തടയുന്ന രീതിയാണ് മറ്റൊന്ന്. ഇതിന് ഇൻട്രാ യൂട്രൈൻ ഡിവൈസ് (ഐയുഡി). ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കുന്ന 'T'-ആകൃതിയുള്ള ചെറിയ ഉപകരണങ്ങളാണ് ഗർഭാശയവലയം അഥവാ ഐയുഡി. സാധാരണയായി ചെമ്പോ പ്ലാസ്റ്റിക്കോ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ലൂപ്പ് എന്നും അറിയപ്പെടുന്ന ഗർഭാശയവലയം ദീർഘകാലം ഉപയോഗിക്കാവുന്ന ഒന്നാണ്. കൃത്രിമ ഗർഭനിരോധന മാർഗങ്ങളിൽ ഒന്നായ ഇത് എടുത്തുമാറ്റിയാൽ ഗർഭം ധരിക്കുവാനുള്ള കഴിവ് തിരിച്ചാക്കാവുന്ന ജനനനിയന്ത്രണത്തിന്‍റെ ഏറ്റവും ഫലവത്തായ ഒരു മാർഗ്ഗം ആണ് · നോണ്‍ സ്റ്റിറോയ്ഡല്‍ ഗുളികകളുടെ ഉപയോഗം. ഇവയെല്ലാം താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ്. സ്ഥിരമായി ഗര്‍ഭ ധാരണം ഒഴിവാക്കാനുള്ള സുരക്ഷിത മാര്‍ഗങ്ങളായി കരുതപ്പെടുന്നില്ല. ആണ്‍ പെന്‍ ഭേദമില്ലാതെ സ്ഥിര ഗര്‍ഭ നിര്‍ധാരണം ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം എന്ന പേരില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള വാര്‍ത്തയില്‍ സൂചിപ്പിച്ചത് പോലെ വന്ധ്യംകരണ ശസ്ത്രക്രിയകളാണ്. പുരുഷ വന്ധ്യംകരണം വാസക്ടമി എന്നും സ്ത്രീ വന്ധ്യംകരണം ട്യൂബുള്‍ലിഗേഷന്‍ അല്ലെങ്കില്‍ ട്യൂബക്ടമി എന്നുമാണ് അറിയപ്പെടുന്നത്. ലോകത്തെല്ലായിടത്തും പിന്നാക്ക രാജ്യങ്ങളില്‍ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ കൂടുതലും നടക്കുന്നത് സ്ത്രീകളിലാണ്. ഇന്ത്യയില്‍ ആകെ വന്ധ്യംകരണ ശസ്ത്രക്രിയകളില്‍ നാല് ശതമാനം മാത്രമാണ് പുരുഷന്മാരില്‍ നടത്തുന്ന വാസക്ടമി. 44 വികസ്വര-അവികസിത രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 14 രാജ്യങ്ങളില്‍ മാത്രെമ 50 ശതമാനത്തിലേറെ സ്ത്രീകള്‍ വാസക്ടമിയെക്കുറിച്ച് കേട്ടിട്ടുതന്നെയുള്ളു. എന്നാല്‍ ആരോഗ്യമേഖലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വികസിത രാജ്യങ്ങളിലെ സ്ഥിതി നേരെ മറിച്ചാണ്. ബ്രിട്ടന്‍, അമേരിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വന്ധ്യംകരണത്തിന് വിധേയരാവുന്നതില്‍ നല്ല പങ്കും പുരുഷന്‍മാരാണ്. രാജാവിന്റെ ജന്‍മദിനം വാസക്ടമി ദിനമായി ആഘോഷിക്കുന്ന രാജ്യമാണ് തായ്‌ലന്‍ഡ്. കേരളത്തില്‍ വാസക്ടമിയുടെ നിരക്ക് വളരെ കുറവാണ്. വെറും 0.4 ശതമാനം മാത്രം. അതായത് 99.6 ശതമാനം സന്താനനിയന്ത്രണ ശസ്ത്രക്രിയകളും കേരളത്തില്‍ നടക്കുന്നത് സ്ത്രീകളിലാണ്. ചെറുപ്രായത്തില്‍ത്തന്നെ അമ്മമാരാവും കേരളത്തിലെ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാവുന്നവരില്‍ 60 ശതമാനവും 25 വയസിന് കീഴിലുള്ളവരാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ട്യൂബക്ടമിയില്‍ (ട്യൂബുള്‍ലിഗേഷന്‍) സ്ത്രീയുടെ ഫെല്ലോപിയന്‍ ട്യൂബ് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇതുവഴി അണ്ഡം യൂട്രസിലെത്താതിരിക്കും. ട്യൂബക്ടമി ചെയ്ത ശേഷം വീണ്ടും കുഞ്ഞു വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഫെല്ലോപിയന്‍ ട്യൂബുകള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കാനും സാധിക്കും. ലാപ്‌റോസ്‌കോപിയിലൂടെയും ട്യൂബക്ടമി ചെയ്യാം. സിസേറിയനിലൂടെയാണ് കുഞ്ഞു പിറക്കുന്നതെങ്കില്‍ സിസേറിയന്‍റെ കൂടെത്തന്നെ ഇത് ചെയ്യാന്‍ സാധിക്കും. പുരുഷന്മാരിലെ ഗര്‍ഭനിരോധന മാര്‍ഗമാണ് വാസക്ടമി. ബീജങ്ങള്‍ സെമിനല്‍ സ്ട്രീമിലേക്കു കടക്കുന്നത് തടയുകയാണ് ഇവിടെ ചെയ്യുന്നത്. ലോക്കല്‍ അനസ്‌തേഷ്യ നടത്തിയാണ് വാസക്ടമി നടത്തുന്നത്. ഇത് ചെയ്താല്‍ ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. അല്‍പസമയം കഴിഞ്ഞാല്‍ പോകാം. വാസക്ടമി നടത്തിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചാല്‍ കാര്യമില്ല. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ വാസക്ടമിയും ട്യൂബക്ടമിയും ഉള്‍പ്പടെയുള്ള ഗര്‍ഭ നിര്‍ധാരണ രീതികളെ പറ്റിയുള്ള ചര്‍ച്ച അവയുടെ സ്വഭാവത്തെ ആധാരമാക്കി രണ്ടായി വിഭജിച്ചിരിക്കുന്നു; താല്‍ക്കാലിക ഗര്‍ഭ നിര്‍ധാരണ രീതി, സ്ഥിരമായ ഗര്‍ഭ നിര്‍ധാരണ രീതി എന്നിങ്ങനെ. സ്ഥിരമായ ഗര്‍ഭ നിര്‍ധാരണം നിരുപാധികം ഹറാമും താത്കാലിക ഗര്‍ഭ നിര്‍ധാരണം അകാരണമായി കറാഹത്തും കാരണമുണ്ടാകുമ്പോള്‍ അനുവദനീയവുമാകുന്നു എന്നായിരിക്കും ഇതു സംബന്ധമായ പണ്ഡിതവീക്ഷണങ്ങളുടെ സംക്ഷിപ്തം. ഉദ്ധരിക്കാം. ഇമാം റംലി(റ) പറയുന്നു: കുട്ടികള്‍ ഉണ്ടായേക്കുമോ എന്ന് ഭയപ്പെട്ടു ലിംഗോദ്ധാരണ സമയത്ത് യോനിക്ക് പുറത്തു ബീജവിസര്‍ജനം നടത്തുന്നത് കറാഹത്താണ്, ഭാര്യയുടെ സമ്മതത്തോടെ ആയാലും ശരി. അവള്‍ അടിമയോ സ്വതന്ത്രയോ എന്ന ഭേദവും ഇല്ല. കാരണം, സന്താനോത്പാദനം മുറിച്ചു കളയുന്നതിനുള്ള മാര്‍ഗമാണിത്” (നിഹായ 8 /227). ഇബ്നു ഹജര്‍ (റ) പറയുന്നു: “വളരെയധികം പണ്ഡിതന്മാര്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നത് പോലെ, ഗര്‍ഭധാരണശേഷിയെ പാടേ ഇല്ലാതാക്കുന്ന രീതികളുടെ ഉപയോഗം ഹറാമാകുന്നു. അതിന്‍റെ ന്യായങ്ങള്‍ സുതരാം വ്യക്തമാണ്” (തുഹ്ഫ) ഇതിന്‍റെ വിശദീകരണത്തില്‍ ശബ്­റാമല്ലസി എഴുതുന്നു: “പാടേ ഇല്ലാതാക്കുന്ന എന്നാണു പറഞ്ഞിരിക്കുന്നത്. അപ്പോള്‍ സ്ഥിരമായ ഗര്‍ഭനിര്‍ധാരണം ഉണ്ടാക്കാതെ താത്കാലികമായി കുറച്ചു കാലത്തേക്ക് ഗര്‍ഭധാരണം തടഞ്ഞു വെക്കുന്ന രീതികള്‍ ഹറാമാകുന്നില്ല. ഇതു വളരെ സ്പഷ്ടമായ കാര്യമാണ്. ഇനി, ശിശുപരിപാലനം പോലെയുള്ള എന്തെങ്കിലും കാരണമുണ്ടായത് കൊണ്ടാണെങ്കില്‍ കറാഹത്തും ആകുന്നില്ല; ഇല്ലെങ്കില്‍ കറാഹത്താണ് (ഹാശിയതു ശബ്­റാമല്ലസി 7 / 137). വിരളമായാനെങ്കിലും സ്ഥിരമായ ഗര്‍ഭ നിര്‍ധാരണത്തിന് വേണ്ടി ഗര്‍ഭപാത്രം തന്നെ നീക്കുന്ന പ്രവണത കേരളത്തിലും റിപ്പോട്ട് ചെയ്തു തുടങ്ങി. കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ട് ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നവരുടെതില്‍ നിന്ന് വ്യത്യസ്തമാണ് ഇവരുടെ വിധി. അത് നിരുപാധികം ഹറാമും കുട്ടകരവുമാകുന്നു, സംശയമില്ല. നിയമത്തിന്‍റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി കുടുംബാസൂത്രണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന പക്ഷം ഉണ്ടായേക്കാവുന്ന / ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശനങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.മാനവ വിഭവ ശേഷിയില്‍ ഉണ്ടാകുന്ന ഭീതിജനകമായ ഇടിവും അതേ തുടര്‍ന്നുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും ഒരു ഉദാഹരണമാണ്. ചൈന ഏറ്റവും നല്ല ഉദാഹരണമാണ്. ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കുടുംബാസൂത്രണ നയത്തിലൂടെ നൂറു കോടി ജന്മങ്ങളെ ചൈന ഇല്ലാതാക്കി!! 335 ദശലക്ഷം ഗർഭഛിദ്രങ്ങളും 200 ദശലക്ഷം വന്ദ്യംകരണവും ദശലക്ഷക്കണക്കിനു ഭ്രൂണഹത്യകളും നടന്നു. ഇപ്പോള്‍ യുവതലമുറയില്ലാതെ മാനവ വിഭവശേഷിയുടെ സന്തുലിത നില തരിപ്പണമായിരിക്കുന്നു. മുപ്പത്തഞ്ചു കൊല്ലം കൂടി കഴിയുമ്പോള്‍ (2050ല്‍) മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു അറുപതു വയസ്സിനു മുകളിലുള്ള പരസഹായമില്ലെങ്കില്‍ ജീവിക്കാന്‍ കഴിയാത്ത പടുവൃദ്ധന്‍മാര്‍ മാത്രം ആയിരിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. അവരുടെ എണ്ണം യൂയെസ്സിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലായിരിക്കും!! ഇവരെ സംരക്ഷിക്കാന്‍ ആവശ്യമായവരെ വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യേണ്ടി വരും. നമ്മുടെയും നാടും വീടും അങ്ങനെയാവതിരിക്കട്ടെ. ബോധത്തിലേക്ക്‌ ഉണരുക.

( ഇസ്‌ലാം അല്ലാഹുവിന്‍റെ മതമാണ്‌. മാനവരാശിക്കുള്ള സൃഷ്ടിക്കര്‍ത്താവിന്‍റെ നിയാമകതത്വങ്ങള്‍ ആണ് അതിന്‍റെ ഉള്ളടക്കം. അതിനാല്‍ ഓരോ മനുഷ്യനും ആ സത്യദൂത് മനസ്സിലാക്കാനും തങ്ങളുടെ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഉത്തരം കിട്ടാനും ന്യായമായും അവകാശമുണ്ടെന്നു ഞങ്ങളും വിശ്വസിക്കുന്നു. അതിനാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ ഞങ്ങള്‍ക്കെഴുതുക. ഉത്തരങ്ങള്‍ ഈ പേജിലും എന്‍റെ ബ്ലോഗിലും പ്രസിദ്ധീകരിക്കും, ഇന്‍ ഷാ അല്ലാഹ്.
ചോദ്യങ്ങള്‍ അയക്കുവാനുള്ള നിബന്ധനകള്‍:
> vallikkadbukhari@gmail.com എന്ന വിലാസത്തില്‍ മാത്രം അയക്കുക. മറ്റു വിലാസങ്ങളിലോ കമന്റു ബോക്സിലോ ഉള്ളവയ്ക്ക് മറുപടി പറയുന്നതല്ല.
> സബ്ജക്റ്റ് ബോക്സില്‍ QUESTIONS FOR AL JAWAB എന്നു എഴുതണം
> ചോദ്യങ്ങളുടെ മുന്‍ഗണനാ ക്രമം അനുസരിച്ചായിരിക്കും ഉത്തരങ്ങള്‍. ഒരാള്‍ ഒന്നിലേറെ ചോദ്യം ചോദിച്ചാല്‍ ആദ്യത്തെ ഉടനെയും ബാകി മുന്‍ഗണനാ ക്രമത്തിലും പരിഗണിക്കും
> അമുസ്ലിംകളുടെ ചോദ്യങ്ങള്‍ക്കാണ്‌ മുന്‍ഗണന
> ചോദ്യ കര്‍ത്താവിന്‍റെ പേരും ശരിയായ ഇ മെയില്‍ വിലാസവും എഴുതണം
എന്‍റെ ബ്ലോഗിന്‍റെ വിലാസം: www.yemmesbee.blogspot.in)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ